സോണിയാ ഗാന്ധി | Photo: PTI
ന്യൂഡൽഹി: മോദിക്കെതിരേയുള്ള 2002ലെ ഗുജറാത്ത് കലാപ കേസിന് പിന്നിൽ സോണിയാ ഗാന്ധിയുടെ ഗൂഢാലോചനയാണെന്ന് ബിജെപി. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സോണിയാഗാന്ധിയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചു കൊണ്ട് ബി.ജെ.പി. വക്താവ് സംപിത് പാത്ര രംഗത്തെത്തിയത്.
എസ്.ഐ.ടി. അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് മുന്‍ രാജ്യസഭാംഗവും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് വ്യാജരേഖകള്‍ നല്‍കിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത തീസ്ത സെതല്‍വാദ്, ആര്.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ ഗൂഢാലോചന നടത്തിയത് എന്നാണ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. കലാപം നടന്ന് നാല് മാസങ്ങള്‍ക്കുശേഷം തീസ്ത സെതല്‍വാദും, സഞ്ജീവ് ഭട്ടും ഡല്‍ഹിയില്‍ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്ത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയുടെ മറ്റ് ചില ദേശീയ നേതാക്കളുമായും തീസ്ത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ പല പ്രമുഖ ബി.ജെ.പി. നേതാക്കളെയും കലാപക്കേസില്‍ പ്രതിയാക്കാന്‍ ഈ കൂടിക്കാഴ്ചകളില്‍ തീരുമാനമായിരുന്നതായി സത്യവാങ്മൂലത്തില്‍ പ്രത്യേക അന്വേഷണ സംഘം അവകാശപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..