
അർണബ് ഗോസ്വാമി | Photo: AFP
മുംബൈ: വിവാദമായ വാട്സാപ്പ് ചാറ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടി ആവശ്യപ്പെട്ട് ശിവസേന. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാവിവരങ്ങളുടെ ചോര്‍ച്ചയാണ് വാട്സാപ്പ് ചാറ്റുകളിലൂടെ വ്യക്തമാകുന്നതെന്നും സംഭവത്തില്‍ അര്‍ണബിനെതിരേ നടപടി വേണമെന്നുമാണ് ശിവസേനയുടെ ആവശ്യം.
ഇത് രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് നേരേയുള്ള ഭീഷണിയാണെന്നും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും എന്ത് നടപടി സ്വീകരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. 'ചില സമയങ്ങളില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും സൈനികരഹസ്യങ്ങള്‍ അറിയാറില്ല. ഒരു ജവാന് എന്തെങ്കിലും സൈനികരഹസ്യങ്ങളോ രേഖകളോ കൈവശപ്പെടുത്തിയാല്‍ അദ്ദേഹത്തെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനാക്കും. ബാലക്കോട്ട് വ്യോമാക്രമണം നടക്കുമെന്ന് അര്‍ണബ് അറിഞ്ഞിരുന്നതായാണ് വാട്സാപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. അതിനര്‍ഥം ദേശീയസുരക്ഷയില്‍ വീഴ്ചയുണ്ടായെന്നാണ്. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഇതിനെതിരേ എന്ത് നടപടി സ്വീകരിക്കും? അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ?'- സഞ്ജയ് റാവത്ത് ചോദിച്ചു.
അര്‍ണബിന്റെ വിഷയത്തില്‍ ബി.ജെ.പിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും ശിവസേന രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. മുഖപത്രമായ സാമ്നയിലൂടെയായിരുന്നു ശിവസേനയുടെ വിമര്‍ശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പങ്കുവെയ്ക്കുന്നത് ദേശവിരുദ്ധമല്ലെന്നാണ് ബി.ജെ.പിക്കാര്‍ കരുതുന്നതെങ്കില്‍ ദേശീയതയെക്കുറിച്ചുള്ള അവരുടെ നിര്‍വചനം പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു സാമ്നയിലെ മുഖപ്രസംഗം. ടി.ആര്.പി. തട്ടിപ്പില്‍ വിശദമായ അന്വേഷണം നടത്തിയ മുംബൈ പോലീസിനെ മുഖപ്രസംഗത്തില്‍ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റുകളിലാണ് ബാലാക്കോട്ട് വ്യോമാക്രാമണത്തെക്കുറിച്ച് അദ്ദേഹം നേരത്തെ അറിഞ്ഞതായുള്ള സൂചനകളുള്ളത്. ബാര്‍ക്ക് മുന്‍ സി.ഇ.ഒ. പാര്ത്ഥോദാസ് ഗുപ്തയ്ക്ക് അയച്ച സന്ദേശങ്ങളിലാണ് ബാലാക്കോട്ടും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന നടപടിയുമെല്ലാം ചര്‍ച്ച ചെയ്തിരിക്കുന്നത്.
Content Highlights: sivasena seeks action against arnab goswami on whatsapp chat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..