ന്യൂഡല്‍ഹി: സ്കാനിയ ബസ് ഇടപാടിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. ഇന്ത്യയില്‍ കരാറുകള്‍ ലഭിക്കാന്‍ ഗഡ്കരി കുടുംബത്തിന് ആഡംബര ബസ് സ്കാനിയ കമ്പനി നല്‍കിയെന്ന വാര്‍ത്ത ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ തള്ളിയിരുന്നു. എന്നാല്‍ ബസ്സിടപാടില്‍ ഗഡ്കരിയുടെ മക്കളുടെ പങ്ക് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗഡ്കരിയുടെ മക്കളായ നിഖില്‍ ഗഡ്കരി, സാരംഗ് ഗഡ്കരി എന്നിവര്‍ സ്കാനിയ കമ്പനിയുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നത്.
2015 മാര്‍ച്ചില്‍ കര്‍ണാടകയിലെ സര്സപുരയില് ഇന്ത്യയിലെ ആദ്യ പ്ലാന്റ് സ്ഥാപിച്ചതിന് രണ്ട് മാസങ്ങള്‍ക്കകം ആഡംബര ബസ്സിനായി സ്കാനിയ കമ്പനിയെ ഗഡ്കരിയുടെ മക്കള്‍ ബന്ധപ്പെട്ടു. ഗഡ്കരിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് ആവശ്യപ്പെട്ടത്. ബസ്സിനായി ചര്‍ച്ച നടക്കുന്നതിനിടെ സാരംഗ് ഗഡ്കരി സ്കാനിയയുടെ ബെംഗളൂരുവിലെ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സുദര്ശന് ഹോസ്പിറ്റാലിറ്റി എന്ന സ്വകാര്യ സ്ഥാപനമാണ് ഗഡ്കരി സഹോദരങ്ങള്‍ക്ക് വേണ്ടി ബസ് പാട്ടത്തിനെടുത്തത്. ഇതിനായി സുദര്‍ശന ഹോസ്പിറ്റാലിറ്റിക്ക് വായ്പയായി പണം നല്‍കിയത് സാരംഗ് ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള മാനസ് അഗ്രോ എന്ന സ്ഥാപനമാണെന്നും രേഖകള്‍ പറയുന്നു. എന്നാല്‍ മുഴുവന്‍ തുകയും നല്‍കിയിട്ടില്ലെന്നും ബാക്കി വന്ന തുകയ്ക്കായിട്ട് ഗഡ്കരി സഹോദരങ്ങളെ ബന്ധപ്പെട്ടതായും സ്കാനിയ കമ്പനിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തനിക്കോ കുടുംബത്തിനോ ആഡംബര ബസ്സ് ഇടപാടില്‍ പങ്കില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് പുറത്തുവന്ന രേഖകള്‍. മാധ്യമ കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് പുതിയ രേഖകള്‍ പുറത്തുവന്നത്. വാട്സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ വിശ്വാസ്യത ഫോറന്‍സിക് പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ടെന്നും കൂട്ടായ്മ വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..