
അർണബ് ഗോസ്വാമി | Photo: മാതൃഭൂമി
ന്യൂഡല്‍ഹി: അവകാശ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഭീഷണിസ്വരത്തില്‍ കത്തയച്ച മഹാരാഷ്ട്ര അസംബ്ലി സെക്രട്ടറിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുളളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കേസില്‍ അര്‍ണബിന്റെ അറസ്റ്റ് കോടതി തടയുകയും ചെയ്തു.
സുശാന്ത് രാജ്പുത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുളള ചര്‍ച്ചക്കിടയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരായി ചില പരാമര്‍ശങ്ങള്‍ അര്‍ണബ് നടത്തിയിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര നിയമസഭാസമിതി അര്‍ണബിന് കാരണംകാണിക്കല്‍ നോട്ടീസ് നല്കി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച അര്‍ണബിന് രഹസ്യാത്മകമായി വെക്കേണ്ട നിയമസഭാ നടപടികള്‍ പരസ്യമാക്കിയത് ചോദ്യം ചെയ്തുകൊണ്ട് നിയമസഭാ സെക്രട്ടറി കത്തയച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ സുപ്രീകോടതിയെ സമീപിക്കുക വഴി നിയമസഭാ നടപടികളുടെ രഹസ്യാത്മകതയുമായി ബന്ധപ്പെട്ട് അര്‍ണബ് അറിഞ്ഞുകൊണ്ട് വിശ്വാസ വഞ്ചന നടത്തിയെന്നാണ് സെക്രട്ടറി ഒക്ടബോര്‍ 13ന് അയച്ച കത്തില്‍ പറയുന്നത്.
അര്‍ണബിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ കത്തിലെ ഉളളടക്കം കോടതിയെ അറിയിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്
ക്ഷുഭിതരായി. ബെഞ്ച് നിയമസഭാ നടപടികള്‍ രഹസ്യാത്മകമാണെന്നും അത് പരസ്യമാക്കരുതെന്നും കാണിച്ചുകൊണ്ടുളള അസംബ്ലി സെക്രട്ടറിയുടെ കത്ത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും കോടതിയെ സമീപിച്ചതിന്റെ പേരില്‍ ഹര്‍ജിക്കാരനെ ഭയപ്പെടുത്തുക എന്നുളളതാണ് കത്തെഴുതിയ വ്യക്തിയുടെ ഉദ്ദേശ്യമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും ബെഞ്ച് പറഞ്ഞു.
നീതിനടത്തിപ്പിലുണ്ടായ ഗുരുതരമായ ഇടപെടലാണെന്നാണ് കോടതി കത്തിനെ വിശേഷിപ്പിച്ചത്. 'ഇങ്ങനെ ചെയ്യാന്‍ അയാള്‍ക്ക് എങ്ങനെ ധൈര്യം വന്നു, ആരാണ് ഈ ഉദ്യോഗസ്ഥന്. കോടതിയില്‍ വരുന്നതിന് ഒരാളെ ഭീഷണിപ്പെടുത്താന്‍ അയാള്‍ക്കെങ്ങനെ സാധിക്കും?' എന്നും ആരാഞ്ഞു.
അടിസ്ഥാന അവകാശങ്ങളുടെ സംരക്ഷണത്തിനായി സുപ്രീംകോടതിയെ സമീപിക്കാനുളള അവകാശം എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കുറ്റവാളി സുപ്രീംകോടതിക്ക് എഴുതിയ കത്ത് കോടതിക്ക് അയക്കാതെ തടഞ്ഞുവെച്ചതിന് ഒരു ജയില്‍ ഓഫീസര്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ നടപടിയെടുത്ത കാര്യവും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു.
കോടതിയെ സമീപിച്ചതിന്റെ പേരില്‍ അര്‍ണബിന് താക്കീത് നല്‍കിയതിന് ശിക്ഷിക്കാതിരിക്കാനുളള കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്.
ആത്മഹത്യ പ്രേരണാക്കുററവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അര്‍ണബ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉളളത്.
Content Highlights:SC issues contempt notice to Maharashtra House Secretary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..