സ്പുട്നിക് വി കോവിഡ് വാകിസിൻ | Photo: AP
ന്യൂഡല്‍ഹി: കൂടുതല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സിന്‍ ഡോസുകളുടെ കുറവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ അഞ്ച് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം മൂന്നാം പാദത്തോടെ അഞ്ച് വാക്‌സിനുകള്‍ കൂടി പ്രതീക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സ്പുട്നിക് വി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നൊവാക്‌സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ എന്നിവയാണവ. വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അംഗീകാരം നല്‍കുമ്പോള്‍ സുരക്ഷയും ഫലപ്രാപ്തിയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍ ഘട്ടങ്ങളിലുള്ള 20 ഓളം കോവിഡ് വാക്സിനുകളില്‍ സ്പുട്നിക് വി വാക്സിനാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ആദ്യം ലഭിക്കുകയെന്നാണ് വിവരം. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്പുട്നിക് വാകിസിന് ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാക്സിന്‍ ഡോസുകള്‍ നിര്‍മിക്കുന്നതിനായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെട്രോ ബയോഫാര്‍മ, ഗ്ലാന്റ് ഫാര്‍മ, സ്റ്റെലിസ് ബയോഫാര്‍മ, വിക്രോ ബയോടെക് തുടങ്ങിയ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍.ഡി.എഫ്.) ധാരണയിലെത്തിയിട്ടുണ്ട്.
ജൂണ്‍ മാസത്തോടെ സ്പുട്നിക് വാക്‌സിന്‍ ഉപയോഗത്തിനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍, സിഡസ് കാഡില എന്നിവ ഓഗസ്റ്റിലും സെപ്റ്റംബറോടെ നൊവാക്‌സും ഒക്ടോബറില്‍ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിനും ലഭ്യമാകുമെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Russia's Sputnik V Covid shot may get emergency use nod in India soon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..