അമിത്ഷാ | Photo: ANI
അഹമ്മദാബാദ്: മഹുധായിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണപ്രസംഗത്തിൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദത്തിൽ. മുൻപ് കോൺഗ്രസിന്റെ പിന്തുണയോടെ ഗുജറാത്തിൽ അക്രമം അഴിച്ചുവിട്ടിരുന്ന സാമൂഹികവിരുദ്ധശക്തികളെ 2002-ൽ പാഠം പഠിപ്പിച്ചെന്നാണ് ഷാ പറഞ്ഞത്. അതോടെ, അത്തരം ശക്തികൾ അക്രമപ്രവർത്തനം നിർത്തിയെന്നും സംസ്ഥാനത്ത് ബി.ജെ.പി. സുസ്ഥിര സമാധാനം ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2002-ലാണ് ഗോധ്ര തീവണ്ടി തീവെപ്പിനെത്തുടർന്ന് ഗുജറാത്തിൽ കലാപം കത്തിപ്പടർന്നത്. കലാപവും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ അമിത് ഷാ ആയുധമാക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി.
1995-നുമുൻപ് കോൺഗ്രസ് ഭരണകാലത്ത് ഗുജറാത്തിൽ സാമുദായികകലാപങ്ങൾ പതിവായിരുന്നെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. “ജനങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ച് ഭിന്നസമുദായങ്ങൾക്കും ജാതികൾക്കുമിടയിൽ സംഘർഷമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. അത്തരം കലാപങ്ങളിലൂടെയാണ് അവർ തങ്ങളുടെ വോട്ടുബാങ്ക് ഉറപ്പിച്ചത്. അത് സമൂഹത്തിലെ ഭൂരിപക്ഷത്തോടുചെയ്ത വലിയ അനീതിയായിരുന്നു. അക്രമം പതിവാക്കിയവർക്ക് കോൺഗ്രസിൽനിന്ന് സ്ഥിരമായി പിന്തുണ ലഭിച്ചു. അതാണ് 2002-ലെ കലാപത്തിന് വഴിയൊരുക്കിയത്.” -അമിത് ഷാ ആരോപിച്ചു.
അവർ 2002-ൽ ശരിക്കും പാഠം പഠിച്ചു. അതിനുശേഷം സാമൂഹികവിരുദ്ധർ അക്രമത്തിന്റെ പാത ഉപേക്ഷിച്ചു. 2002 മുതൽ 2022 വരെ അത്തരം സംഘർഷങ്ങളൊന്നും ഗുജറാത്തിലുണ്ടായില്ല. സാമുദായിക കലാപത്തിനു നേതൃത്വം കൊടുക്കുന്നവർക്കെതിരേ ബി.ജെ.പി. സർക്കാർ കർക്കശനടപടി സ്വീകരിച്ചതോടെ അവർ പത്തി മടക്കി, സംസ്ഥാനത്ത് സുസ്ഥിരസമാധാനം ഉറപ്പാക്കാനായി.
ജമ്മു കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാജ്യം കടപ്പെട്ടിരിക്കുന്നെന്നും ഷാ പറഞ്ഞു. കോൺഗ്രസ് അതിനെ എതിർക്കുകയാണ്, കാരണം അതവരുടെ വോട്ടുബാങ്ക് തകർക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: Rioters Taught Lesson in 2002 amit shah speech in gujrat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..