Aravind Kejriwal | Photo - ANI
ന്യൂഡല്‍ഹി: റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി തടസപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ 70 ലക്ഷം ജനങ്ങളെയോര്‍ത്ത് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു. കോവിഡ് ഭീതിമൂലം ജനം പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എന്ത് ഉപാധിയും അംഗീകരിക്കാന്‍ തയ്യാറാണ്.
രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന ബി.ജെ.പിയുടെ ആരോപണം അദ്ദേഹം തള്ളി. 'പദ്ധതിയുടെ പേരിലുള്ള ഒരു പ്രശംസയും ആവശ്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ജനങ്ങളോട് പറയാന്‍ തയ്യാറാണ്. ഡല്‍ഹിയിലെ ജനങ്ങളെ സഹായിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം' - സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
പദ്ധതിയുടെ പേരില്‍ വന്‍ അഴിമതി നടത്താനാണ് ശ്രമമെന്ന ബി.ജെ.പി. നേതാക്കളുടെ ആരോപണവും അദ്ദേഹം തള്ളി. ഭക്ഷ്യവസ്തുക്കളും സ്മാര്‍ട്ട് ഫോണും, വസ്ത്രങ്ങളും വീട്ടിലെത്തിക്കാമെങ്കില്‍ പിന്നെ റേഷന്‍ സാധനങ്ങള്‍ എന്തുകൊണ്ട് എത്തിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ എല്ലാവരുമായും കലഹത്തിലാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും മഹാരാഷ്ട്ര, ഡല്‍ഹി, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമായും ലക്ഷദ്വീപ് നിവാസികളുമായും കര്‍ഷകരുമായും കേന്ദ്ര സര്‍ക്കാര്‍ പോരാട്ടം നടത്തുകയാണ്. ഇതുമൂലം ബുദ്ധിമുട്ടുന്നത് ജനങ്ങളാണ്. ഇത്തരത്തിലുള്ള പോരാട്ടം തുടരുകയാണെങ്കില്‍ കോവിഡ് 19-നെയും ജനങ്ങള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങളെയും എങ്ങനെ നേരിടാന്‍ കഴിയും. റേഷന്‍ വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അഞ്ച് തവണയാണ് കേന്ദ്രത്തിന്റെ അനുമതി തേടിയത്. കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനായിരുന്നു ഇതെല്ലാം.
റേഷന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് 'മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജന' എന്ന് പേര് നല്‍കുന്നതിനെ കേന്ദ്രം എതിര്‍ത്തിരുന്നു. അതിനാല്‍ പദ്ധതിക്ക് ഒരു പേരും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല എന്ന വിമര്‍ശം ഉയര്‍ന്നു. എന്നാല്‍ അഞ്ച് തവണയാണ് കേന്ദ്രത്തിന്റെ അനുമതി തേടിയത്. പദ്ധതി നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. പദ്ധതി നടപ്പാക്കുന്നതിലൂടെ ഡല്‍ഹിയിലെ റേഷന്‍ മാഫിയയെ ഇല്ലാതാക്കാന്‍ കഴിയും. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുക എന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളില്‍നിന്ന് പിന്മാറുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള പദ്ധതിക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചുവെന്ന് ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ച ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല, ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നും ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
കടപ്പാട് - Zeenews
Content Highlights: Ready to give full credit to Centre for doorstep ration scheme - Kejriwal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..