രാംവിലാസ് പസ്വാൻ | ഫോട്ടോ: പി.ടി.ഐ
'ഞാന്‍ ഒരു വെതര്‍മാനൊന്നുമല്ല, പക്ഷേ ഞാന്‍ പ്രവചിക്കുന്നത് സംഭവിക്കും'- 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ജെ.പി അംഗമായ എന്‍ഡിഎ വിജയിച്ചപ്പോള്‍ രാംവിലാസ് പസ്വാന്‍ പറഞ്ഞത് ഇപ്രകാരമാണ്. ബിഹാറിലെ 40 പാര്‍ലമെന്റ് സീറ്റുകളിലും എന്‍ഡിഎ വിജയിക്കുമെന്ന് താന്‍ പ്രവചിച്ചിരുന്നതായി പാസ്വാന്‍ അന്ന് അവകാശപ്പെട്ടിരുന്നു. യാദൃശ്ചികമെന്നോണം 40 ലോകസഭാ സീറ്റുകളില്‍ 39 സീറ്റുകളും എന്‍ഡിഎ തൂത്തുവാരി. പാസ്വാന്റെ പ്രവചനം ഒരിക്കല്‍ കൂടി ശരിയാവുകയായിരുന്നു.
'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെതര്‍മാന്‍' എന്നാണ് രാം വിലാസ് പസ്വാനെ എതിരാളികള്‍ എന്നും വിശേഷിപ്പിക്കാറുളളത്. ഏതുസഖ്യത്തിനൊപ്പം നില്‍ക്കണം എന്ന കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ പസ്വാനെ കഴിഞ്ഞേ മറ്റാരുമുളളൂവെന്നതിനാലാണ് അദ്ദേഹത്തിന് എതിരാളികളും മാധ്യമങ്ങളും ഒരുപോലെ ആ പേരിട്ടത്. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ഏതുകക്ഷി അധികാരത്തില്‍വരുമെന്ന് മുന്‍കൂട്ടി കാണാനും കഴിഞ്ഞിരുന്നതാണ് രാം വിലാസ് പസ്വാനെ ഈ സവിശേഷതയ്ക്ക് ഉടമയാക്കിയത്.
1989 മുതല്‍ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമാകാനും ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ സേവനമനുഷ്ഠിക്കാനും രാം വിലാസ് പാസ്വാന് കഴിഞ്ഞത് അതുകൊണ്ടുതന്നെയാണ്. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ ഒരേയൊരു കേന്ദ്രമന്ത്രിസഭയില്‍ മാത്രമായിരുന്നു അദ്ദേഹം ഭാഗമല്ലാതിരുന്നത്. 2009-14 വരെ ഇന്ത്യ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്. സഖ്യമുണ്ടാക്കുന്നതില്‍ മിടുക്കനായിരുന്ന പസ്വാന്‍ ആ സമത്ത് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു. ഹജിപുരില്‍ നിന്ന് തോല്‍വിയായിരുന്നു ഫലം.
രാജ്യസഭയിലെത്തിയിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ കൂടെക്കൂട്ടാന്‍ വിസമ്മതിച്ചു. പക്ഷേ ആ അവഗണനയേയും വളരെ ഫലപ്രദമായി തന്നെയാണ് പാസ്വാന്‍ കൈകാര്യം ചെയ്തത്. 2014-ല്‍ നരേന്ദ്രമോദിയുടെ കീഴിലുളള എന്‍ഡിഎ ക്യാമ്പിലേക്ക് അനായാസേന പസ്വാന്‍ കൂടുമാറി. ഗുജറാത്ത് കലാപത്തെചൊല്ലി വായ്‌പേയി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച പസ്വാന്‍ കൃത്യസമയം മനസ്സിലാക്കി തിരിച്ചെത്തുകയായിരുന്നു.
1969ലെ ബിഹാര്‍ ഇലക്ഷനില്‍ മത്സരിച്ചുകൊണ്ടാണ് പസ്വാന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തസ്തിക നിരസിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുളള ചുവടുമാറ്റം. 77-ല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്. തുടര്‍ന്ന് ജയപരാജയങ്ങള്‍ അറിഞ്ഞുളള മൂന്നുദശകങ്ങള്‍, കൂടുമാറ്റങ്ങള്‍. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ ആദ്യമായി 2019-ലെ പൊതുതിരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിനിന്നത്. പകരം മൂന്നുകുടുംബാംഗങ്ങളെ കളത്തിലിറക്കി വിജയം കുടുംബത്തിന്റേതാക്കുകയും ചെയ്തു.
Content Highlights: Ram Vilas Paswan: The Weather man in Indian politics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..