അശോക് ഗഹ്‌ലോത്, സച്ചിൻ പൈലറ്റ് |ഫോട്ടോ:PTI
ന്യൂഡല്‍ഹി: അശോക് ഗെഹ്‌ലോത് സർക്കാരിനെതിരെ സമരപ്രഖ്യാപനവുമായി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്തെത്തിയതിനു പിന്നാലെ വിഷയത്തിൽ ഇടപെട്ട് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിനു കീഴില്‍ പാര്‍ട്ടി മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
അശോക് ഗെഹ്‌ലോത്തിനു കീഴില്‍ രാജസ്ഥാനില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുകയും പുതിയ പല പദ്ധതികള്‍ക്കും തുടക്കമിടുകയും ചെയ്തിട്ടുണ്ടെന്ന് ജയ്റാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഈ നേട്ടങ്ങളും കൂടാതെ മൊത്തത്തില്‍ സര്‍ക്കാര്‍ നടത്തിയ പ്രയത്‌നങ്ങളും ജനങ്ങള്‍ക്കുമുന്നില്‍വെച്ച് ജനവിധി തേടുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി.
മുന്‍ ബി.ജെ.പി. സര്‍ക്കാരിനെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് അശോക് ഗെഹ്‌ലോത് സര്‍ക്കാരിനെതിരേ സച്ചിന്‍ പൈലറ്റ് നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 11-ന് നിരാഹാര സമരം നടത്തുമെന്നാണ് സച്ചിന്‍ പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. എക്‌സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തിയിരുന്നു.
കേന്ദ്രം സി.ബി.ഐ., ഇ.ഡി., ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍, സംസ്ഥാനം ആരോപണങ്ങളുള്ള അഴിമതിക്കേസുകളില്‍ വരെ അവയെ ഉപയോഗിക്കുന്നില്ലെന്നും സച്ചിന്‍ കുറ്റപ്പെടുത്തി. ഇതോടെയാണ് അശോക് ഗെഹ്‌ലോത്തും സച്ചിന്‍ പൈലറ്റും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് വേദിയൊരുങ്ങിയത്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ജയ്റാം രമേശിന്‍റെ ഇടപെടൽ.
2018-ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലേറിയതിനെ തുടർന്നാണ് സച്ചിന്‍-ഗെഹ്‌ലോത്ത് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത വിശ്വസ്തനും യുവമുഖവുമായിരുന്ന പൈലറ്റ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടല്‍. എന്നാല്‍ അശോക് ഗെഹ്‌ലോത്ത് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇതോടെയാണ് അസ്വാരസ്യങ്ങള്‍ തുടങ്ങിയത്.
ഇതിനിടെ, പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുലിന്റെ അടുത്ത അനുയായികളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ, ആര്‍.പി.എന്‍. സിങ് എന്നിവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പി.യിലേക്ക് കൂടുമാറി. ആ കൂട്ടത്തിലെ അവസാന കണ്ണിയായ സച്ചിന്‍ പൈലറ്റും ബി.ജെ.പി.യില്‍ ചേരുമോ എന്ന് ആശങ്ക നിലനിന്നിരുന്നു. പാര്‍ട്ടി നേതൃത്വവുമായി സച്ചിന്‍ ഇടഞ്ഞുനിന്നത് ഇതിന് ആക്കം കൂട്ടി.
നേതൃത്വവുമായി ഇടഞ്ഞെങ്കിലും സച്ചിന്റെ പരാതി പരിഹരിക്കുമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്റെ അനുയായികള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുമെന്നുമുള്ള നേതൃത്വത്തിന്റെ ഉറപ്പില്‍ സച്ചിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി അടക്കമുള്ളവര്‍ക്ക് അന്നു കഴിഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഇരുവരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ശുഭവാര്‍ത്ത വരുമെന്നും രാഹുല്‍ അന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ ഭരണം അവസാനിക്കാറായിട്ടും ഇരുവരും തമ്മിലുള്ള പോരിന് അറുതിയായില്ലെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: rajastan politics, sachin pilot ashok gehlot, assembly election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..