Photo | PTI
വയനാട്: എം.പി. സ്ഥാനത്തിനും അപ്പുറത്തെ ബന്ധമാണ് വയനാട്ടിലെ ജനങ്ങളോട് തനിക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍നിന്ന് അയോഗ്യനായതിനു ശേഷം ആദ്യമായി വയനാട്ടിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച 'സത്യമേവ ജയതേ' പരിപാടിയിലാണ് രാഹുലെത്തിയത്. പ്രസംഗത്തില്‍ അദാനിയെയും പ്രധാനമന്ത്രിയെയും രാഹുല്‍ വിമര്‍ശിച്ചു.
പ്രസംഗത്തിന്റെ വിശദ രൂപം:
ഏവര്‍ക്കും ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ ആശംസകള്‍.... എന്നെ സംബന്ധിച്ച് എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അങ്ങേയറ്റം വ്യത്യസ്തമായ ഒന്നായിരുന്നു. സാധാരണ ഗതിയില്‍ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രസംഗങ്ങള്‍ നിറഞ്ഞതാണ്. എന്റെ രാഷ്ട്രീയ നയങ്ങളെയും നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങളെയും കുറിച്ചാണ് അവയില്‍ പരാമര്‍ശിക്കുക. എന്നാല്‍ വയനാട്ടില്‍ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അതിനപ്പുറമായിരുന്നു. ഞാന്‍ നിങ്ങളിലേക്ക് ഇറങ്ങി വരികയായിരുന്നു. അതേത്തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്‌നേഹം എന്നില്‍ ഞാന്‍ നിങ്ങളുടെ സഹോദരനാണെന്ന ചിന്തയുണ്ടാക്കി.
ജനങ്ങളുടെ പ്രതിനിധിയായിരിക്കണം ഒരു പാര്‍ലമെന്റ് അംഗം. ജനങ്ങളുടെ വികാരം, ദുരിതം, അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ എല്ലാം മനസ്സിലാക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നവനായിരിക്കണം ഒരു ജനപ്രതിനിധി. പരുക്കന്‍ സ്വഭാവങ്ങള്‍ വെടിഞ്ഞ് ലാളിത്യം സൂക്ഷിക്കുന്ന ആള്‍.
ദരിദ്രനായ ഒരു വ്യക്തി സ്വന്തം മകനെ ഒരു ബിസിനസുകാരനായോ എന്‍ജിനീയറായോ വളര്‍ത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് നടത്താന്‍ പറ്റുന്ന ഒരു രാഷ്ട്രമാണ് നാം ആഗ്രഹിക്കുന്നത്. കേവലം നാലോ അഞ്ചോ ആളുകള്‍ ഉടമസ്ഥത പേറുന്ന ഒരു മഹാരാജ്യത്ത് ജീവിക്കാന്‍ നമ്മളാരും ആഗ്രഹിക്കുന്നില്ല. ഈ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് വയനാടിന്റെ ജനപ്രതിനിധി എന്ന നിലയിലും രാഷ്ട്രത്തിന്റെ ജനപ്രതിനിധി എന്ന നിലയിലും ഞാന്‍ ആഗ്രഹിക്കുന്നത്.
ബി.ജെ.പി.ക്കെതിരേ നിരവധി വര്‍ഷമായി ആശയപരമായി പോരാടിക്കൊണ്ടിരിക്കുകയാണ്. നിരവധി വര്‍ഷമായി എന്റെ പോരാട്ടം എന്തെന്ന് മനസ്സിലാക്കാന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. അവരുടെ എതിരാളി ഒരു തരത്തിലും ഭയപ്പെടുന്ന ആളല്ല എന്നും അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്നതും എന്നെ അദ്ഭുതപ്പെടുത്തുന്നു.
എന്റെ ഔദ്യോഗിക വസതിയിലേക്ക് പോലീസിനെ അയച്ചാല്‍ ഭയപ്പെടുമെന്നാണ് അവര്‍ കരുതുന്നത്. എന്റെ വീട് എന്നില്‍നിന്നെടുത്താല്‍ ഞാന്‍ അശക്തനാകുമെന്നും അവര്‍ കരുതുന്നു. നൂറു കണക്കിന് വീടുകള്‍ നഷ്ടപ്പെട്ട ആളുകളെ ഈ വയനാട്ടില്‍ത്തന്നെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രളയം വന്നപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ടവരെയും അതിനോടുള്ള ഇവിടത്തെ ജനങ്ങളുടെ പ്രതികരണവും ഞാന്‍ കണ്ടിട്ടുള്ളതാണ്. എന്റെ വീട് എന്നില്‍നിന്ന് 50 തവണ പറിച്ചെടുത്താലും ഞാന്‍ അസ്വസ്ഥനാകില്ല. എന്തെന്നാല്‍ ഞാന്‍ വയനാട്ടിലെ ജനങ്ങളില്‍നിന്ന് അതിന്റെ പാഠം പഠിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വയനാട്ടിലെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഞാന്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും.
ബി.ജെ.പി.ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കുകയും പോരടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ ആരെയും അസഭ്യം പറയുന്നു. ഈ രാജ്യത്തെ ഓരോ ആശയത്തെയും ഓരോ മതവിഭാഗങ്ങളെയും ഓരോ ജനതയെയും ബഹുമാനിക്കുന്ന ആളായിരിക്കും ഞാന്‍. ചെയ്യാന്‍ കഴിയുന്ന ഏറ്റവും പൈശാചികമായ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്തുകൊള്ളുക. ഞാന്‍ ആര്‍ദ്രതയും കരുണയും കൈവിടില്ല. അത് നിങ്ങളോടായാല്‍ പോലും.
ഇത് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. നിങ്ങള്‍ ഒരാശയത്തെയും ഞങ്ങള്‍ മറ്റൊരാശയത്തെയും പ്രതിനിധാനം ചെയ്യുന്നു. നിങ്ങളുടെ ഭീഷണിയെയോ അക്രമത്തെയോ ഞങ്ങള്‍ ഭയപ്പെടുന്നില്ല, കാരണം ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ശരിയായ ആശയത്തെയാണ്. വയനാടിന്റെ എം.പി. പദം ഔദ്യോഗികമായി വഹിച്ചാലും ഇല്ലെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ഞാനുണ്ടാകും. അയോഗ്യതകൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുമെന്ന് നിങ്ങള്‍ വിചാരിക്കേണ്ടതില്ല. ഇത് കേവലം രണ്ടോ മൂന്നോ വര്‍ഷത്തേക്ക് മാത്രമല്ല, ആജീവനാന്തം ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
ഞാന്‍ ചെയ്തതെന്താണ്? പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബിസിനസുകാരനായ ഗൗതം അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. ലോക സമ്പന്നരില്‍ 609-ാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇത്ര പെട്ടെന്നെങ്ങനെ രണ്ടാം സ്ഥാനത്തെത്തി? പ്രധാനമന്ത്രി ഈ വളര്‍ച്ചയ്ക്ക് സഹായിച്ചതു സംബന്ധിച്ച കൃത്യമായ നിരവധി ഉദാഹരണങ്ങള്‍ ഞാന്‍ കാണിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൈനിക സഹകരണങ്ങള്‍ അദാനിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതെങ്ങനെയെന്ന് ഞാന്‍ വ്യക്തമായി പാര്‍ലമെന്റില്‍ വിശദീകരിച്ചു. വിമാനത്താവളങ്ങള്‍ അദാനിക്കു ലഭിക്കുന്നതിനുവേണ്ടി വ്യോമയാന നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ചും ഞാന്‍ തുറന്നടിച്ചു. നമ്മുടെ വിദേശ നയത്തെ അദാനിക്ക് സഹായകരമാകുന്ന വിധത്തില്‍ ദുരുപയോഗം ചെയ്തതും ഞാന്‍ വിശദീകരിച്ചു. ഇതുകൊണ്ടൊക്കെയാണ് ഞാന്‍ പ്രധാനമന്ത്രിയോട് അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചത്. പ്രധാനമന്ത്രി അതിന് മറുപടി പറഞ്ഞില്ല.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്ന കാഴ്ചകള്‍ നാം കണ്ടു. മന്ത്രിമാര്‍ തന്നെ അതില്‍ പ്രവര്‍ത്തിച്ചു. പാര്‍ലമെന്റിലെ വ്യക്തിക്കെതിരേ ആക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായാല്‍ ആ വ്യക്തിക്കുതന്നെ അതില്‍ വിശദീകരണം നല്‍കാന്‍ അവസരം നല്‍കുക എന്നതാണ് പാര്‍ലമെന്റ് നയം. ഞാന്‍ സ്പീക്കറുടെ സമീപം ചെന്ന് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം തേടി. ഇതു സംബന്ധിച്ച രണ്ട് കത്തുകളുമെഴുതി. എന്നാല്‍ സ്പീക്കര്‍ തന്നോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത് തനിക്ക് മറ്റു മാര്‍ഗങ്ങളില്ല എന്നാണ്.
ഞാനുയര്‍ത്തിയ ചോദ്യങ്ങളില്‍ അസ്വസ്ഥരായ അവര്‍ എന്നെ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കി. എന്നാല്‍ എനിക്ക് അവര്‍ നല്‍കിയ ഏറ്റവും വലിയ അവസരമാണ് ഈ അയോഗ്യനാക്കല്‍. എന്നെ ബി.ജെ.പി. നിരന്തരം വേട്ടയാടുന്നതുവഴി ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ശരിയാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്തുസംഭവിച്ചാലും ഞാനെന്റെ പ്രവൃത്തികള്‍ അവസാനിപ്പിക്കില്ല. അവസാനമായി ഞാന്‍ വീണ്ടും വയനാട്ടിലെ ജനങ്ങളോട് പറയുന്നു. എന്റെ പാര്‍ലമെന്റ് അംഗത്വവുമായി ഒരു ബന്ധവുമില്ല. അതിനപ്പുറമാണ് നമ്മള്‍ തമ്മിലുള്ള ബന്ധം. ഈ അയോഗ്യത നമ്മുടെ ബന്ധത്തിന് ആഴം സൃഷ്ടിക്കാന്‍ മാത്രമേ ഉപകാരപ്പെടൂ. എന്തെന്നാല്‍ നമ്മള്‍ തമ്മിലുള്ളത് കുടുംബ ബന്ധം പോലൊരു ബന്ധമാണ്. അത് കക്ഷി രാഷ്ട്രീയങ്ങള്‍ക്കൊക്കെ അതീതമാണെന്നും രാഹുല്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Content Highlights: rahul gandhi, wayanad, kalpatta speech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..