രാഹുൽ ഗാന്ധി, കപിൽ സിബൽ | PTI
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതോടെ രാഹുല്‍ ഗാന്ധി അയോഗ്യനായിക്കഴിഞ്ഞുവെന്ന് അടുത്തിടെ കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. രാഹുലിന്റെ ലോക്‌സഭാംഗത്വത്തിന് അയോഗ്യത വരുമെന്ന് അഭ്യൂഹങ്ങള്‍ കോടതിവിധി വന്നതിന് പിന്നാലെതന്നെ പ്രചരിച്ചിരുന്നു. അതിനിടെയാണ് അദ്ദേഹം സ്വാഭാവികമായും അയോഗ്യനായിക്കഴിഞ്ഞുവെന്ന വിലയിരുത്തലുമായി നിയമ വിദഗ്ധന്‍കൂടിയായ സിബല്‍ രംഗത്തെത്തിയിട്ടുള്ളത്.
തടവുശിക്ഷ റദ്ദാക്കുകയോ സ്‌റ്റേചെയ്യുകയോ ഉണ്ടായാല്‍ മാത്രമെ രാഹുലിന് എം.പി സ്ഥാനത്ത് തുടരാന്‍ കഴിയൂ. ഏതെങ്കിലും കുറ്റകൃത്യത്തിന് രണ്ടുവര്‍ഷം തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യത വരുമെന്നാണ് നിയമത്തില്‍ പറയുന്നതെന്നും സിബല്‍ ചൂണ്ടിക്കാട്ടി. നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നതിനാല്‍ സ്പീക്കര്‍ക്ക് അതനുസരിച്ച് നീങ്ങാനാകും. ഏതെങ്കിലും എം.പിക്കോ എംഎല്‍എക്കോ എംഎല്‍സിക്കോ ഏതെങ്കിലും കുറ്റകൃത്യത്തിന് രണ്ട് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിച്ചാല്‍ അവരുടെ സഭാംഗത്വം ഉടന്‍ നഷ്ടമാകുമെന്നാണ് 2013-ലെ ലില്ലി തോമസും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. ശിക്ഷാ വിധിക്കെതിരെ മൂന്ന് മാസത്തിനകം അപ്പീല്‍ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് കോടതി റദ്ദാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിയെ വിചിത്രമെന്നാണ് മുന്‍ കേന്ദ്ര നിയമമന്ത്രികൂടിയായ സിബല്‍ വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള പരാമര്‍ശത്തിന്റെ പേരില്‍ ഒരു വ്യക്തിയെ രണ്ടുവര്‍ഷം തടവുശിക്ഷ വിധിക്കുന്നത് തീര്‍ത്തും വിചിത്രമാണ്. ഒരു സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശമല്ലത്. ഒരു വ്യക്തിക്ക് എതിരെയുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കപില്‍ സിബല്‍ നേതൃത്വവുമായുള്ള ഭിന്നതകളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയിലാണ് പാര്‍ട്ടിവിട്ടത്.
Content Highlights: Rahul Gandhi Kapil Sibal two year jail defamation case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..