കോൺഗ്രസ് എംഎൽഎ ജോഗീന്ദർ പാൽ യുവാവിൻറെ മുഖത്തടിക്കുന്ന ദൃശ്യം | ചിത്രം: twitter.com|ghazalimohammad
പഞ്ചാബ്: മണ്ഡലത്തിലെ പ്രകടനത്തിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്തയാളെ കോണ്‍ഗ്രസ് എംഎല്‍എ ജോഗീന്ദര്‍ പാല് ആക്രമിക്കുന്ന വീഡിയോ പുറത്ത്. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഭരണകക്ഷിയായ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം. സാധാരണക്കാരനെ എംഎല്‍എ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രൂക്ഷമായ വിമര്‍ശനമാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജോഗീന്ദര്‍ പാലിനും കോണ്‍ഗ്രസിനുമെതിരെ ഉയരുന്നത്.
പത്താന്‍കോട്ട് ജില്ലയിലെ ഭോവയിലെ ഒരു പൊതുപരിപാടിയില്‍ ചെറിയ ജനക്കൂട്ടത്തെ എംഎല്‍എ ജോഗീന്ദര്‍ പാല് അഭിസംബോധന ചെയ്യുന്നതിനിടയിലാണ് സംഭവം. ഗ്രാമത്തില്‍ അദ്ദേഹം മേല്‍നോട്ടം വഹിച്ച പരിപാടികളെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു യുവാവ് എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. പാല് തുടക്കത്തില്‍ യുവാവിനെ നോക്കുകയും അയാളെ അവഗണിച്ചുകൊണ്ട് തന്റെ പ്രസംഗം തുടരുകയും ചെയ്തു.
യുവാവിന്റെ അരികില്‍ നിന്നിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അയാളെ കൈപിടിച്ച് തള്ളി പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ പോലീസുകാരന്റെ കണ്ണുവെട്ടിച്ച് പാലിനടുത്തേക്ക് പോയി യുവാവ് 'നിങ്ങള്‍ ശരിക്കും എന്താണ് ചെയ്തത്?' എന്ന് എംഎല്‍എയോട് ചോദിക്കുകയായിരുന്നു. ആദ്യം ശാന്തമായി പാല് ആ വ്യക്തിയോട് മുന്നിലേക്ക് വരാന്‍ പറയുകയും മൈക്ക് കൈമാറുകയും ചെയ്തു. അതിനുശേഷം എംഎല്‍എ യുവാവിന്റെ മുഖത്തടിക്കുകയും തലയില്‍ നിരവധി ക്രൂരമായ പ്രഹരങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ പോലീസുകാരനും എംഎല്‍എയുടെ കൂടെയുള്ള പത്തോളം ആള്‍ക്കാരും ആ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
എംഎല്‍എ ഈ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും ജനപ്രതിനിധികള്‍ ജനങ്ങളെ സേവിക്കേണ്ടവരാണെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രന്ധാവ പറഞ്ഞു.
പഞ്ചാബില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംഭവം പ്രചാരണവേളയില്‍ വലിയ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. രൂക്ഷമായ വിമര്‍ശനമാണ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജോഗീന്ദര്‍ പാലിനും കോണ്‍ഗ്രസിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
Content highlights: Punjab congress mla slaps a man questioned about his perfomance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..