Photo: Mathrubhumi
ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സിലെ വേഗറാണി പി.ടി. ഉഷ ഇനി രാജ്യത്തിന്റെ കായികരംഗത്തെ നയിക്കും. ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) പ്രസിഡന്റാകുമെന്ന് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനം ഞായറാഴ്ചയായിരുന്നു. മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. ഇൗ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാകും 58-കാരിയായ ഉഷ. ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ്.
അത്ലറ്റിക് കരിയറിൽ നൂറിലേറെ ദേശീയ- അന്താരാഷ്ട്ര മെഡലുകൾ വാരിക്കൂട്ടിയ കോഴിക്കോട് പയ്യോളിയിലെ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ ട്രാക്കിൽനിന്ന് വിരമിച്ചശേഷം യുവതാരങ്ങൾക്ക് പരിശീലനം നൽകിവരുകയായിരുന്നു. നിലവിൽ രാജ്യസഭാംഗമാണ്.
പയ്യോളി എക്സ്പ്രസ് എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഉഷയ്ക്ക് 1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസ് മത്സരത്തിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് വെങ്കലമെഡൽ നഷ്ടമായത്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒട്ടേറെ മെഡലുകൾ നേടി. 1985-ലും 1986 -ലും ലോക അത്ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെയും നിരീക്ഷകപദവി വഹിച്ചിരുന്നു.
2022 ജൂലായിലാണ് രാജ്യസഭാംഗമായത്. ഞായറാഴ്ച 24 പേർ മറ്റു വിവിധ സ്ഥാനങ്ങളിലേക്ക് നാമനിർദേശ പത്രിക നൽകി. വൈസ് പ്രസിഡന്റ് (സ്ത്രീ), ജോയന്റ് സെക്രട്ടറി (സ്ത്രീ) എക്സിക്യുട്ടീവ് കൗൺസിൽ സ്ഥാനങ്ങളിലേക്ക് മത്സരമുണ്ടാകും.
റെക്കോഡുകൾ ഭേദിച്ച് വീണ്ടും ഉഷ
പയ്യോളി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ തിരഞ്ഞെടുക്കപ്പെടുന്നത് പുതുചരിത്രമെഴുതി. ട്രാക്കിൽ റെക്കോഡുകൾ പിറക്കുന്നതുപോലെയായി ഉഷയുടെ സ്ഥാനലബ്ധി. ഉഷയ്ക്കെതിരേ മത്സരിക്കാൻ മറ്റാരും മുന്നോട്ടുവന്നിരുന്നില്ല. ഐ.ഒ.എ.യുടെ മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ പലരും രംഗത്തുണ്ടുതാനും. ഞായറാഴ്ചയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. ഒളിമ്പിക്സിൽ പങ്കെടുത്ത ഒരാൾ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നത് ആദ്യം. ഒരു വനിത ഈ സ്ഥാനത്തെത്തുന്നതും നടാടെ. മുൻകാലത്ത് അസോസിയേഷനിൽ അംഗമാകാൻതന്നെ വനിതകൾക്ക് പ്രയാസമായിരുന്നു. ഐ.ഒ.എ.യുടെ പ്രസിഡന്റായാവരുടെ പട്ടിക പരിശോധിച്ചാൽ രാജകുടുംബാംഗങ്ങളെയും വൻ ബിസിനസുകാരെയുമൊക്കെയാണ് കാണാൻകഴിയുക. ആ സ്ഥാനത്താണ് നാട്ടിൻപുറത്തുകാരിയായ പി.ടി. ഉഷ എത്തുന്നത്.
ഉഷയുടെ പുതിയ സ്ഥാനലബ്ധിയിൽ പയ്യോളിക്ക് അഭിമാനം
ഉഷാ സ്കൂൾ ഓഫ് അത്ലറ്റിക്സിലൂടെ കായികരംഗത്തെ പുതിയപ്രതിഭകളെ കണ്ടെത്താനുള്ള ശ്രമംനടത്തുന്ന പി.ടി. ഉഷയുടെ വിസിൽ രാജ്യത്താകെയുള്ള കായികതാരങ്ങൾക്കായി ഇനി മുഴങ്ങും. രാജ്യസഭാംഗമായതിനുപിന്നാലെ പി.ടി. ഉഷയെത്തേടിയെത്തിയ സ്ഥാനലബ്ധി പയ്യോളിക്കും അംഗീകാരമായി. ഡിസംബർ പത്തിനാണ് ഔദ്യാഗികമായ ഫലപ്രഖ്യാപനം. കേന്ദ്ര കായികമന്ത്രിയുൾപ്പെടെവരുടെ അഭിനന്ദനപ്രവാഹത്തിനിടയിലാണ് ന്യൂഡൽഹിയിൽ പി.ടി. ഉഷയുള്ളത്. പുതിയപദവിയുടെ സന്തോഷം പങ്കുവെച്ച ഉഷ പത്താംതീയതിക്കുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് പറഞ്ഞു.
Content Highlights: pt usha indian olympic association president
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..