ന്യൂഡല്‍ഹി: സമ്പന്നരില്‍നിന്ന് ഉയര്‍ന്ന നികുതി ഈടാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്ത് ആദായ നികുതി വകുപ്പ്. നിര്‍ദേശം മുന്നോട്ടുവെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആദായ വകുപ്പ്.
കോറോണയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോദിക്ക് സമര്‍പ്പിച്ച ശുപാര്‍ശയിലാണ് 50 ഐആര്‍എസ് ഉദ്യോഗസ്ഥര്‍ ഇത്തരം ചില നടപടികള്‍ നിര്‍ദേശിച്ചത്.
വാര്‍ഷിക വരുമാനം ഒരു കോടി രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് ആദായ നികുതി നിരക്ക് 40 ശതമാനം, 10 ലക്ഷത്തിനു മുകളില്‍ നികുതിയടക്കേണ്ട വരുമാനം ഉള്ളവര്‍ക്ക് ഒറ്റത്തവണത്തേക്ക് നാല് ശതമാനം കോവിഡ് 19 സെസ്, ദരിദ്രര്‍ക്ക് പ്രതിമാസം 5,000 രൂപ വരെ നേരിട്ട് പണ കൈമാറ്റം, ആരോഗ്യമേഖലയിലെ എല്ലാ കോര്‍പ്പറേറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൂന്ന് വര്‍ഷത്തെ നികുതി അവധി എന്നിങ്ങനെ പോകുന്നു ശുപാര്‍ശകള്‍. കോവിഡ് സെസ് വഴി ലഭിക്കുന്ന അധിക വരുമാനം 15000 കോടി മുതല്‍ 18000 കോടി വരെ വരുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
Fiscal options and response to Covid 19 Epidemic(Force) എന്ന പേരിലിറക്കിയ പ്രബന്ധത്തിലാണ് ശുപാര്‍ശകളുള്ളത്. ഈ പ്രബന്ധം ഇവര്‍ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു.
വ്യക്തിപരമായ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും സാമൂഹിക മാധ്യമങ്ങളിലിടുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ അനുമതി തേടിയിരുന്നില്ലെന്നും ഇത് നിലവിലുള്ള പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും ആദായ നികുതി വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ അന്വേഷണം ആരംഭിച്ചെന്നും വകുപ്പ് ട്വീറ്റ് ചെയ്തു.
'ഇത് 50 ഐആര്‍എസ് ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടാണെന്നും വകുപ്പുതല കാഴ്ചപ്പാടല്ലെന്നും പ്രബന്ധം വ്യക്തമായി പരാമര്‍ശിച്ചുക്കുന്നുണ്ട്. കൊറോണാനന്തരം വരുമാനത്തില്‍ വര്‍ധനവുണ്ടാക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. അതിന്റെ ഭാഗമായാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഇത്തരത്തിലുള്ള നടപടി ഭാവിയില്‍ ആശയങ്ങള്‍ കൊണ്ടുവരാന്‍ യുവ ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തും." എന്ന് ഐആര്‍എസ് ഉദ്യോഗസ്ഥരിലൊരാള്‍ പ്രതികരിച്ചു.
content highlights: Proposal of higher tax for the rich has landed IRS Officers in Trouble,Income tax initiated enquiry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..