Photo: Screengrab
മംഗളൂരു: ക്ലാസിൽ വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എൻജിനിയറിങ് അസി. പ്രൊഫസർ രവീന്ദ്രനാഥ റാവുവാണ് സസ്പെൻഷനിലായത്. വെള്ളിയാഴ്ചയാണ് സംഭവം. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് വിഭാഗം ഒന്നാംവർഷ വിദ്യാർഥി ഹംസയെ കസബ് എന്നു വിളിച്ചാണ് രവീന്ദ്രനാഥ റാവു അധിക്ഷേപിച്ചത്. ഇക്കാര്യം വിദ്യാർഥി ചോദ്യംചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.
റാവു ഹംസയോട് പേരു ചോദിക്കുകയും പേരുകേട്ടപ്പോൾ നീ കസബിനെ പോലെയാണ് എന്നുപറയുകയും ചെയ്തതോടെയാണ് വിദ്യാർഥി പ്രതികരിച്ചത്. ‘‘ഒരു മുസ്ലിം ആയതുകൊണ്ട് ഈ നാട്ടിൽ എല്ലാദിവസവും ഇങ്ങനെയൊക്കെ കേൾക്കേണ്ടിവരുന്നത് തമാശയല്ല സർ’’ -വിദ്യാർഥി പറഞ്ഞു. തുടർന്ന്, ‘നീ എന്റെ മകനെപ്പോലെ ആണെന്നു’ പറഞ്ഞ് അധ്യാപകൻ ക്ഷമചോദിക്കുന്നതും വീഡിയോയിലുണ്ട്.
എന്നാൽ ഇത് പോലെ നിങ്ങളുടെ മകനോട് ഇത് പോലെ നിങ്ങൾ സംസാരിക്കുമോയെന്നും മകനെ കസബിന്റെ പേര് വിളിക്കുമോ എന്നും ഹംസ ചോദിച്ചു. നിങ്ങൾ ഒരു പ്രൊഫഷണലാണ്, അധ്യാപകനാണ്. നിങ്ങൾ ഇത് ചെയ്യരുത്. ക്ഷമ ചോദിച്ചതുകൊണ്ട് നിങ്ങളുടെ ചിന്താരീതിയെ മാറ്റുകയില്ലെന്നും ഹംസ റാവുവിനോട് പറഞ്ഞു. നിരവധി പ്രമുഖർ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
വീഡിയോ വൈറൽ ആയതോടെ അധ്യാപകനെ ഇൻസ്റ്റിറ്റ്യൂട്ട് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.അധ്യാപകനുമായി സംസാരിച്ചെന്നും അദ്ദേഹം ക്ഷമപറഞ്ഞത് ആത്മാർഥമായാണെന്ന് വിശ്വസിച്ച് ഈ വിഷയം അവസാനിപ്പിക്കുകയാണെന്നും ഹംസ പറഞ്ഞു. അധ്യാപകനോട് വിദ്യാർഥികൾ പൊറുക്കണമെന്നും ഇതൊരു വിവാദമാക്കേണ്ടെന്നും ഹംസ പറഞ്ഞു.
Content Highlights: Professor who called a Muslim student ‘terrorist’ has been suspended
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..