ദ്രൗപദി മുർമു | Photo - PTI
മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യമുന്നയിച്ച് 16 ശിവസേനാ എം.പിമാര്‍. മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് 16 എം.പിമാര്‍ ഈ ആവശ്യം ഉന്നയിച്ചത് എന്നാണ് വെളിപ്പെടുത്തല്‍. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിത എന്ന നിലയില്‍ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് 16 സേനാ എംപിമാര്‍ യോഗത്തില്‍ മുന്നോട്ടുവച്ചതെന്ന് യോഗത്തിനുശേഷം ഗജാനന്‍ കീര്‍ത്തികര്‍ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
'മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. പക്ഷെ അവര്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്ന് ഉള്ളവര്‍ ആയതിനാലും വനിത ആയതിനാലും അവരെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് സേനാ എംപിമാര്‍ മുന്നോട്ടുവച്ചത്' - കീര്‍ത്തികര്‍ പറഞ്ഞു. ശിവസേനയുടെ 16 എംപിമാരാണ് ഉദ്ധവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതെന്നും അവര്‍ എല്ലാവരും ഈ ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
രണ്ട് എംപിമാര്‍ യോഗത്തിന് എത്തിയില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയേയും പാര്‍ട്ടി മുമ്പ് പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ രാഷ്ട്രീയത്തിന് അതീതമായാണ് കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, യോഗം നടന്നതായി ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തെ തുടര്‍ന്നാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അടുത്തിടെ വീണത്. പാര്‍ട്ടിയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഉദ്ധവ് താക്കറെ എം.പിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം മുന്‍പും സേനയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉദ്ധവ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..