പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് സഭയിൽ | Photo: Screengrab/ Sansad TV
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ കഴിഞ്ഞദിവസം ചിലരുടെ പ്രസംഗത്തിന് ശേഷം അവര്‍ക്ക് ചുറ്റുമുള്ളവരും പിന്തുണയ്ക്കുന്നവരും ഉല്ലാസോന്മാദത്തിലാണെന്ന് രാഹുലിനെ പരോക്ഷമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിന് ശേഷം നന്നായി ഉറങ്ങാന്‍ സാധിച്ചിട്ടുണ്ടാവുമെന്നും അതിനാല്‍ സമയത്ത് ഉണരാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. സഭയില്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
'ഇപ്പോള്‍ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുണ്ട്. ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലോകത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമാണ്. എന്നാല്‍, അതില്‍ ചിലര്‍ അസ്വസ്ഥരാണ്. ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ലോകം സമൃദ്ധികാണുന്നുവെങ്കിലും ചിലര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല'- പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് പല രാജ്യങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും ഭക്ഷ്യപ്രതിസന്ധിയും അനുഭവിക്കുമ്പോള്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി. ഇതില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. യു.പി.എ. സര്‍ക്കാരിന്റെ പത്തുവര്‍ഷ ഭരണകാലത്ത് നാണ്യപ്പെരുപ്പം രണ്ടക്കത്തിലായിരുന്നു. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ 2004-14 കാലഘട്ടം അഴിമതി നിറഞ്ഞതായിരുന്നു. പത്ത് വര്‍ഷത്തിനിടെ രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടന്നു. എന്നാല്‍, ചില നല്ലകാര്യങ്ങള്‍ നടക്കുമ്പോള്‍ അവര്‍ ദുഃഖിതരായിരിക്കുമെന്നും മോദി കുറ്റപ്പെടുത്തി.
ജനവിധിക്ക് കഴിയാത്തത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാന്‍ ഇ.ഡിക്ക് സാധിച്ചു. ഇത് സമ്മതിദായകര്‍ക്ക് സാധിക്കാത്തതാണ്. ഹാര്‍വാര്‍ഡ് മാത്രമല്ല, ലോകത്തെ എല്ലാ വലിയ സര്‍വകലാശാലകളുടെ കോണ്‍ഗ്രസിന്റെ പതനം പഠനവിധേയമാക്കുമെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, പ്രസംഗം നാടിന് വഴികാട്ടിയായെന്നും കൂട്ടിച്ചേര്‍ത്തു.
'നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. രാജ്യത്തിലെ ജനങ്ങളുടെ നേട്ടങ്ങള്‍ അവര്‍ കാണുന്നില്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇന്ത്യ ഒരു പേരുണ്ടാക്കുന്നത്. അവര്‍ ആ നേട്ടങ്ങള്‍ കാണില്ല. 2010-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍, അത് ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ ശക്തി തെളിയിക്കാനുള്ള അവസരമായി ഉപയോഗിക്കാമായിരുന്നു. എന്നാല്‍, അഴിമതി കാരണം ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെട്ടു.'- മോദി പറഞ്ഞു.
അഹങ്കാരത്തില്‍ മുങ്ങിക്കുളിച്ച, തങ്ങള്‍ക്ക് മാത്രമേ വിവരമുള്ളൂവെന്ന് കരുതുന്ന ചിലര്‍ മോദിയെ അപകീര്‍ത്തിപ്പെടുന്നത് മാത്രമേ ഒരു വഴിയുള്ളൂ എന്ന് കരുതുന്നു. തെറ്റായ, അര്‍ഥശൂന്യമായ, ദുരാരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. കഴിഞ്ഞ 22 വര്‍ഷമായി ഇത് തുടരുന്നു. ഇപ്പോഴും അവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. ഇവിടെയുള്ള ചിലര്‍ക്ക് ഹാര്‍വാര്‍ഡലെ പഠനത്തോട് വലിയ താത്പര്യമുണ്ട്. കോവിഡ് കാലത്ത് ഇന്ത്യയുടെ നാശത്തെക്കുറിച്ച് പഠനമുണ്ടാവുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, ഇത്രയും വര്‍ഷത്തിനിടെ ഹാര്‍വാര്‍ഡില്‍ ഒരു പഠനമാണ് നടന്നുകൊണ്ടിരിക്കുന്നത്, അത് കോണ്‍ഗ്രസിന്റെ വളര്‍ച്ചയേയും തളര്‍ച്ചയേയും കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: pm narendra modi reply to rahul gandhi in lok sabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..