ന്യൂഡല്‍ഹി: കൈക്കൂലി ആരോപണത്തില്‍ സുപ്രീംകോടതിയുടെ മേൽനോട്ടമുള്ള കമ്മറ്റിയുടെ അന്വേഷണം അവസാനിക്കുന്നതു വരെ നരേന്ദ്രമോദി, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സഹാറ, ബിര്‍ള ഗ്രൂപ്പുകളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെയാണ് കേജ് രിവാളിന്റെ ആവശ്യം.
''ഞങ്ങള്‍ നവംബര്‍ 15-ന് ഇതേ ആരോപണം ഡല്‍ഹി അസംബ്ലിയില്‍ ഉന്നയിച്ചതാണ്. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് പിന്തുടരുന്നതില്‍ സന്തോഷമുണ്ട്. സുപ്രീം കോടതി സ്വമേധയാ കാര്യങ്ങളുടെ ഗൗരവം മനസിലാക്കണം. തന്റെ പേരിലുള്ള എല്ലാ ആരോപണങ്ങളിൽ നിന്നും മോചിതനാകുന്ന വരെ മോദി പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഒഴിഞ്ഞുനില്‍ക്കണം. സിബിഐ പോലെയുള്ള ഏജന്‍സികളെ മോദിയും അമിത് ഷായും നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണം''. കെജ് രിവാൾ ആവശ്യപ്പെട്ടു.
കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ എന്തിനാണ് മോദി ഭയപ്പെടുന്നതെന്ന് ചോദിച്ച കെജ് രിവാൾ ചോദിച്ചു.