
കോയമ്പത്തൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുൽ ഗാന്ധി | ഫോട്ടോ:പി.ടി.ഐ.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ് സംസ്കാരത്തോട് ബഹുമാനമില്ലെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിരവധി സംസ്കാരങ്ങളും ഭാഷകളുമുണ്ടെന്നാണ് നാം വിശ്വസിക്കുന്നത്. തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളുള്‍പ്പടെ എല്ലാ ഭാഷകള്‍ക്കും ഇടമുണ്ടെന്നും നാം വിശ്വസിക്കുന്നു. എന്നാല്‍ നരേന്ദ്രമോദിക്ക് തമിഴ്നാട്ടിലെ ജനതയോടും സംസ്കാരത്തോടും ഭാഷയോടും ബഹുമാനമില്ല. തമിഴ് ജനതയും ഭാഷയും സംസ്കാരവും മോദിയുടെ ആശയങ്ങള്‍ക്കും സംസ്കാരത്തിനും പാദസേവ ചെയ്യണമെന്നാണ് അദ്ദേഹം കരുതുന്നത്', കോയമ്പത്തൂരിലെ റോഡ് ഷോയില്‍ സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കര്‍ഷക നിയമങ്ങളെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കുത്തക മുതലാളിമാരുടെ താല്പര്യ സംരക്ഷണത്തിനായി കര്‍ഷകരുടെ കഷ്ടതയെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാട്ടിലെ ജനതയുമായി തനിക്ക് കുടുംബബന്ധമാണ് അല്ലാതെ രാഷ്ട്രബന്ധമല്ല ഉളളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്തെങ്കിലും സ്വാര്‍ഥ താല്പര്യത്തോടുകൂടിയല്ല താന്‍ തമിഴ് നാട്ടിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നത്. തിരുപ്പൂര്‍, ഈറോഡ്, കാരൂര്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും.
Content Highlights:PM Modi doesn't respect Tamil Culture says Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..