Shashi Tharoor | Photo - PTI
കോഴിക്കോട്: ജനാധിപത്യത്തില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഭരണകൂടത്തിന് ഒളിച്ചോടാനാവില്ലെന്ന പരമമായ യാഥാര്‍ത്ഥ്യത്തിലേക്കാണ് പെഗാസസുമായി ബന്ധപ്പെട്ട വിധിയിലൂടെ സുപ്രീംകോടതി വിരല്‍ ചൂണ്ടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി ചൂണ്ടിക്കാട്ടി. ''ദേശ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് അതീവ ഗുരുതരമാണ്. ജനാധിപത്യത്തേയും ജനങ്ങളേയും അപഹസിക്കുന്ന സമീപനമാണിത്. ചര്‍ച്ചയില്‍ നിന്നും ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നതാണ് അല്ലാതെ ഇതിന്റെ ഫലമായി നിയമനിര്‍മ്മാണ സഭകളെ ജുഡീഷ്യറി മറികടക്കുന്നതല്ല പാര്‍ലമെന്റ് നേരിടുന്ന യഥാര്‍ത്ഥ അപമാനം.'' വെള്ളിയാഴ്ച ഇംഗ്ലീഷ്ഡോട്ട് മാതൃഭൂമിഡോട്ട്കോമില് എഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വിവര സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ അധ്യക്ഷനായിട്ടും പെഗാസസില്‍ സുപ്രീംകോടതി അന്വേഷണം താന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് പലരേയും അത്ഭുതപ്പെടുത്തിയിരുന്നെന്ന് തരൂര്‍ അനുസ്മരിച്ചു. പക്ഷേ, കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി എല്ലാവരുടെയും കണ്ണുതുറപ്പിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും തരൂര്‍ പറഞ്ഞു. പല തവണ ചര്‍ച്ച ആവശ്യപ്പെട്ടിട്ടും തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്. പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിന്നും ഐടി, ടെലികോം, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെക്കൂടി തടയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും തരൂര്‍ കുറ്റപ്പെടുത്തി.
വാട്ടര്‍ഗേറ്റ് വിവാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന് രാജിവെയ്ക്കേണ്ടി വന്നപ്പോള്‍ ഇവിടെ പെഗാസസ് ചോര്‍ത്തല്‍ പട്ടികയില്‍ പേരുള്ള ഐടി മന്ത്രിയുടെ അഴകൊഴമ്പന്‍ ന്യായീകരണം മാത്രമാണുണ്ടായത്. ഒരു മന്ത്രിയുടെ രാജി പോലും സാദ്ധ്യമാക്കാക്കാത്ത വിധത്തില്‍ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങള്‍ ദുര്‍ബ്ബലമായിരിക്കുന്ന അവസ്ഥയിലാണ് ഈ വിധി വരുന്നതെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. '' സത്യം പുറത്തുവരെട്ടെ, നീതി നിറവേറട്ടെ! '' ഈ വാക്യത്തോടെയാണ് തരൂര്‍ ലേഖനം അവസാനിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..