Representative Image| Photo: GettyImages
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് മേഖലയെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ. ഇതിനായുള്ള നിയമഭേദഗതിയുടെ കരട് പുറത്തിറക്കി. ഗെയിമുകൾക്ക് സ്വയം നിയന്ത്രണസംവിധാനം കൊണ്ടുവരാനാണ് ആലോചന. ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയ പണമിടപാടുകളുള്ള ഗെയിമുകൾ അനുവദിക്കില്ല. ഗെയിമിങ് കമ്പനികൾക്കും ഉപയോക്താക്കൾക്കും പരിശോധനയുണ്ടാകും.
18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും ഐ.ടി.മന്ത്രാലയത്തിന്റെ കരട് ഭേദഗതിയിലുണ്ട്. 2021-ൽ ആവിഷ്കരിച്ച ഐ.ടി. നിയമത്തിന്റെ രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തിട്ടുള്ളത്.
രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് ചട്ടങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ഉത്തരവാദിത്വപൂർണമായ ഗെയിമിങ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന ഗെയിമിങ് വ്യവസായത്തെ വ്യവസ്ഥാപിത രീതിയിൽ പ്രോത്സാഹിപ്പിക്കും. ചൂതാട്ടം, വാതുവെപ്പ് എന്നിവ സംസ്ഥാന വിഷയമാണെങ്കിലും ഇന്റർനെറ്റ് ഉപയോഗിച്ച് ഇത്തരത്തിൽ പണമിടപാടുകൾ തടയാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്.
കുട്ടികളുടെ ഗെയിമിങ് സംബന്ധിച്ച് രണ്ട് നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ കളിക്കാൻ രക്ഷിതാക്കളുടെ അനുമതി ഉറപ്പാക്കുക, കുട്ടികളുടെ പ്രായപരിധി കുറയ്ക്കുക എന്നിവ. രക്ഷിതാക്കളുടെ അനുമതി എന്ന നിർദേശത്തിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. കളിക്കാരുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് ഇപ്പോൾ പ്രാധാന്യം നൽകുന്നില്ലെന്നും സേവനദാതാക്കളുടെ പരിശോധനയ്ക്കാണ് മുൻഗണനയെന്നും മന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
ഭേദഗതികൾ സംബന്ധിച്ച് ജനങ്ങൾക്ക് ജനുവരി 17 വരെ അഭിപ്രായങ്ങൾ അറിയിക്കാം. അതുകൂടി പരിശോധിച്ച ശേഷം അടുത്ത മാസത്തോടെ അന്തിമചട്ടങ്ങൾ പുറത്തിറക്കാമെന്നാണ് പ്രതീക്ഷ.
ഉപയോക്താക്കളിൽ 40 ശതമാനത്തോളം സ്ത്രീകൾ
ഓൺലൈൻ ഗെയിം ഉപയോക്താക്കളിൽ 40 ശതമാനത്തോളം സ്ത്രീകൾ. ഐ.ടി. നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
ഓൺലൈൻ ഗെയിമിങ്, ലോകത്ത് വലിയ വ്യവസായമാണെന്നും ഇന്ത്യക്ക് അവിടെ വിപുലമായ സാധ്യതകളുണ്ടെന്നും മന്ത്രി പറഞ്ഞു.
മറ്റ് പ്രധാന നിർദേശങ്ങൾ
- ഗെയിമുകളുടെ അന്തിമഫലത്തിൽ പണമിടപാടുകളുണ്ടെങ്കിൽ അതിന് അനുമതിയുണ്ടാകില്ല.
- ഓൺലൈൻ ഗെയിം കമ്പനികൾ ഒരു സ്വയം നിയന്ത്രണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. ഫീസ്, പ്രവർത്തന രീതി തുടങ്ങിയവ വ്യക്തമാക്കണം. നിയന്ത്രണങ്ങൾ, സ്വകാര്യതാനയം, സേവന കാലയളവ്, ഉപയോക്താക്കളുമായുള്ള കരാറുകൾ തുടങ്ങിയവ ഉപയോക്താക്കളെ അറിയിക്കണം. പണനഷ്ടത്തിന്റെ സാധ്യത, ഗെയിമുകൾക്ക് അടിമയാകാനുള്ള സാധ്യത തുടങ്ങിയവ രേഖപ്പെടുത്തണം.
- സ്വയം നിയന്ത്രണസമിതികൾ കേന്ദ്ര ഐ.ടി.മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- സേവന ദാതാക്കൾ പരാതികൾ സ്വീകരിക്കാനും പരിഗണിക്കാനും ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെ നിയോഗിക്കണം. ഈ ഓഫീസർ ഓൺലൈൻ സേവന കമ്പനിയുടെ മാനേജർ തലത്തിൽ പ്രവർത്തിക്കുന്ന ആളായിരിക്കണം.
- ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കരുത്.
Content Highlights: online gaming rules draft law published
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..