റിസർവോയറിലെ വെള്ളം വറ്റിച്ച നിലയിൽ | Screengrab : YouTube Video
റായ്പുര്‍ (ഛത്തീസ്ഗഢ്): ജലസംഭരണിയില്‍നിന്ന് 21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിക്കളഞ്ഞുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. റിസര്‍വോയറിലെ വെള്ളത്തില്‍ വീണ സ്വന്തം ഫോണ്‍ കണ്ടെത്തുന്നതിനാണ് രാജേഷ് വിശ്വാസ് എന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ 'സാഹസ'ത്തിന് മുതിര്‍ന്നത്. വെള്ളം വറ്റിക്കാനുള്ള മുന്‍കൂര്‍ അനുമതി സബ് ഡിവിഷണല്‍ ഓഫീസറില്‍ നിന്ന് വാക്കാല്‍ താന്‍ നേടിയിരുന്നതായി രാജേഷ് അറിയിച്ചെങ്കിലും ഔദ്യോഗികപദവി ദുരുപയോഗപ്പെടുത്തിയതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് അനുമതി തേടാത്തതിനും രാജേഷിന്റെ സസ്‌പെന്‍ഷന്‍ ജില്ല കളക്ടര്‍ ശരിവെക്കുകയായിരുന്നു.
കംഗെര്‍ ജില്ലയിലാണ് രാജേഷ് പ്രവര്‍ത്തിക്കുന്നത്. അവധിയാഘോഷിക്കാന്‍ ഖേര്‍കട്ട ഡാമിലെത്തിയ രാജേഷിന്റെ പക്കലുണ്ടായിരുന്ന ഒരുലക്ഷത്തോളം രൂപ വിലയുള്ള ഫോണ്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ 15 അടിയോളം ആഴമുള്ള ജലഭാഗത്ത് വീണുപോയി. പ്രദേശവാസികള്‍ വെള്ളത്തിലിറങ്ങി തിരഞ്ഞെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് രാജേഷ് വെള്ളം വറ്റിക്കാനായി രണ്ട് ഡീസല്‍ പമ്പുകള്‍ ഏര്‍പ്പാടാക്കുകയും തുടര്‍ച്ചയായി മൂന്ന് ദിവസം വെള്ളം പമ്പ് ചെയ്ത് പുറത്തേക്കൊഴുക്കുകയും ചെയ്തു. 1500 ഏക്കറോളം കൃഷിയിടത്തിന് ജലസേചനത്തിനുപയോഗിക്കാവുന്നത്ര വെള്ളമാണ് ഫോണിനായി പാഴാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച വെള്ളം വറ്റിക്കല്‍ വ്യാഴാഴ്ച വരെ നീണ്ടു. ജലസേചനവകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും പമ്പിങ് നിര്‍ത്തിക്കുകയും ചെയ്തു. വേനല്‍ക്കാലത്ത് പത്തടിയോളം ആഴത്തില്‍ വെള്ളമുള്ള ഭാഗത്ത് പമ്പിങ്ങിനെ തുടര്‍ന്ന ജലനിരപ്പ് ഏകദേശം ആറടിയായി കുറഞ്ഞു. ഔദ്യോഗികവിവരങ്ങള്‍ ഫോണിലുള്ളതിനാലാണ് വെള്ളം വറ്റിച്ച് ഫോണ്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചതെന്നാണ് രാജേഷിന്റെ വാദം. അതിനായി മൂന്നടിയോളം വെള്ളം വറ്റിച്ചതായും ഫോണ്‍ കണ്ടെടുത്തതായും രാജേഷ് പറഞ്ഞു. റിസര്‍വോയറിലെ വെള്ളം പ്രത്യേകിച്ച് ഒരാവശ്യത്തിനും ഉപയോഗിക്കാറില്ലെന്ന് ജലസ്രോതസ് വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞതായി രാജേഷ് പറയുന്നു. മൂന്ന് ദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്.
അഞ്ചടി വരെ വെള്ളം വറ്റിക്കാനുള്ള അനുമതി രാജേഷിന് ലഭിച്ചിരുന്നതായും എന്നാല്‍ അനുമതി ലഭിച്ചതിലധികം വെള്ളം പുറത്തേക്കൊഴുക്കിയതായും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥന്‍ പ്രദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളം പാഴാക്കിക്കളഞ്ഞു എന്നാരോപിച്ച് ഭൂപേഷ് ബാഘേല്‍ സര്‍ക്കാരിനെതിരെ മുന്‍മുഖ്യമന്ത്രി രമണ്‍ സിങ് രംഗത്തെത്തി. സംഭവത്തെ കുറിച്ച് അറിവില്ലെന്നാണ് മന്ത്രി അമരജീത് ഭഗതിന്റെ പ്രതികരണം. വിശദമായി പഠിച്ച ശേഷം വിഷയത്തില്‍ നടപടികളെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Officer Pumped Out Water For 3 Days After His Phone Fell Into Reservoir, Chhattisgarh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..