ഭുവനേശ്വര്‍: 40 ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പിച്ചിരിക്കുകയാണ് ഒഡീഷ ദേന്‍കനാല്‍ ജില്ലയിലെ കാന്റിയോ കട്ടേനി ഗ്രാമം. രണ്ടാഴ്ചയോളമായി 40 കുടുംബങ്ങള്‍ ഈ ഗ്രാമത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട്. ഉയര്‍ന്നജാതിയില്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് പതിനഞ്ചുകാരിയായ ദളിത് പെണ്‍കുട്ടി പൂ പറിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പൂ മോഷ്ടിക്കപ്പെട്ടതായി ഒരു കുടുംബം പരാതി ഉന്നയിച്ചതോടെ ഗ്രാമത്തിലെ രണ്ട് ജാതികള്‍ തമ്മിലുള്ള ഏറ്റമുട്ടലിലേക്ക് ഇത് നീങ്ങി. വൈകാതെ ദളിത് സമുദായത്തില്‍ പെട്ടവരെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
സംഭവം അറിഞ്ഞയുടന്‍ തങ്ങള്‍ ക്ഷമാപണം നടത്തിയതായി പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. എന്നാല്‍ ഇതിനോടകം തന്നെ ഗ്രാമത്തിലെ ഒരുവിഭാഗം യോഗംചേര്‍ന്ന് തങ്ങളെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തങ്ങളോട് സംസാരിക്കാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും ഗ്രാമത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗ്രാമത്തില്‍ മൊത്തം 800 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 40 കുടുംബങ്ങള്‍ പട്ടികജാതിയില്‍ പെട്ട നായിക് സമുദായക്കാരാണ്. ഊരുവിലക്കു നേരിടുന്നവര്‍ ജില്ലാ ഭരണകൂടത്തിനും പോലീസ് സ്‌റ്റേഷനിലും സംഭവം ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
40 കുടുംബങ്ങള്‍ക്കും ഗ്രാമത്തിലെ പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇവരുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. സമുദായത്തില്‍പെട്ട അധ്യാപകരോട് മറ്റെവിടേക്കെങ്കിലും ജോലി തേടി പോകാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. സമുദായത്തിലെ ഭൂരിഭാഗവും കര്‍ഷകരാണ്. വയലുകളില്‍ ജോലി ചെയ്യാനും ഇവര്‍ക്ക് വിലക്കുണ്ട്. ഗ്രാമത്തില്‍ നിന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലുമുള്ള അനുവാദമില്ലെന്നും ഇവര്‍ പറയുന്നു.
നിവേദനം സമര്‍പ്പിച്ച ശേഷം രണ്ട് പ്രാവശ്യം സമാധാനയോഗങ്ങള്‍ ഉണ്ടായെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പ്രശ്‌നത്തില്‍ ഇടപെടുമെന്നും വീണ്ടും സമാധാന യോഗം സംഘടിപ്പിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി.
Content Highlight: Odisha village boycotts all 40 Dalit families
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..