Photo | PTI
ഭുവനേശ്വര്‍: ഭുവനേശ്വര്‍: കൈകാലുകളില്ലാത്ത ശരീരങ്ങള്‍, ചോര ചിതറിക്കിടക്കുന്ന ട്രാക്കുകള്‍, ബോഗിക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യർ... ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടത്തിന്റെ ഭീകരത വെളിപ്പെടുത്തി രക്ഷപ്പെട്ട യാത്രികര്‍. 230-ൽ അധികം പേരുടെ ജീവനെടുത്ത വൻ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ് കൺമുന്നിൽ കണ്ട ദുരന്തത്തിന്‍റെ അനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്.
'ട്രെയിന്‍ ആകക്കൂടി ഒരു വലിയ കുലുക്കമായിരുന്നു. ബോഗി മറിഞ്ഞുവീഴുന്നതായി തനിക്കു തോന്നി.' സംഭവസമയം ബാത്ത്‌റൂമിലായിരുന്ന ബിഹാറില്‍നിന്നുള്ള സഞ്ജയ് മുഖിയ എന്ന യാത്രക്കാരന്‍ തന്റെ അനുഭവം വിവരിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അതിസാഹസികമായാണ് സഞ്ജയിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്.
'ട്രെയിൻ അപകടത്തിൽപ്പെടുമ്പോൾ ഞാൻ നല്ല ഉറക്കിലായിരുന്നു. പത്തുപതിനഞ്ചുപേര്‍ തന്റെ മേല്‍ പൊടുന്നനെ വന്നുവീണു. പുറത്തിറങ്ങി നോക്കുമ്പോള്‍ ചുറ്റും കൈകാലുകളൊക്കെ ചിതറിക്കിടക്കുന്നു. ചിലയാളുകളുടെ മുഖം അങ്ങേയറ്റം വികൃതമായിരുന്നു', മറ്റൊരു യാത്രക്കാരൻ നടുക്കുന്ന ഓർമ പങ്കുവെക്കുന്നു.
ട്രെയിനിലെ മൂന്ന് കോച്ചുകളിലായി 26 പേരടങ്ങുന്ന സംഘത്തിന്‍റെ ഭാഗമായാണ് ബിഹാര്‍ സ്വദേശി മുഹമ്മദ് അഖീബ് യാത്രചെയ്തിരുന്നത്. കേരളത്തിലേക്ക് പോകുന്ന വിദ്യാര്‍ഥികളായിരുന്നു സംഘത്തില്‍ കൂടുതല്‍. എസ്.2, എസ്.3, എസ്.4 കോച്ചുകളിലായിരുന്നു യാത്ര. പെട്ടെന്നൊരു ശബ്ദം കേട്ടു, കോച്ചുകള്‍ മറിഞ്ഞുവീണു. തകര്‍ന്ന കോച്ചുകളുടെ ജനല്‍ വഴിയാണ് തങ്ങളെ പുറത്തെത്തിച്ചതെന്ന് അഖീബ് പറയുന്നു.
രക്തം പുരണ്ട നിലയിലുള്ള ട്രെയിന്‍ കംപാര്‍ട്ട്‌മെന്റുകളുടെ ചിത്രങ്ങള്‍ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. രക്ഷപ്പെട്ടവര്‍ ട്രെയിനിനടിയില്‍ കുടുങ്ങിയ തങ്ങളുടെ ഉറ്റവരെയും സഹയാത്രികരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. മറിഞ്ഞ ബോഗികള്‍ക്കടിയില്‍ നിരവധി മൃതദേഹങ്ങളാണ് ഉണ്ടായിരുന്നതെന്നും ഷീറ്റുകളിലാക്കിയാണ് മൃതദേഹങ്ങള്‍ ട്രാക്കിനരികില്‍ നിന്നെടുത്തതെന്നും മറ്റൊരു യാത്രക്കാരന്‍ പറയുന്നു.
കാലുകളും കൈകളും ട്രെയിനിന്റെയും റെയില്‍വേയുടെയും പല ഭാഗങ്ങളിലായി കുടുങ്ങി രക്ഷപ്പെടാന്‍വേണ്ടി നിലവിളിക്കുന്നവര്‍, തല കുടുങ്ങി കൈകാലിട്ടടിക്കുന്നവര്‍, പലയിടങ്ങളില്‍ ഇടിച്ച് മുഖം വികൃതമായവര്‍ തുടങ്ങി കണ്ണു തള്ളിപ്പോകുന്ന കാഴ്ചകളായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സമ്പൂര്‍ണമായ കേടുപാടുകള്‍ പറ്റിയ ഒരു കോച്ച് മുറിച്ചനീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിലവില്‍ 238 പേര്‍ മരിച്ചെന്നാണ് കണക്ക്. എണ്ണൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില അതീവ ഗുരുതരമാണ്. സുരക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കോറമാന്‍ഡല്‍ എക്‌സ്പ്രസിന്റെ ജനറല്‍, സ്ലീപ്പര്‍, എ.സി. 3 ടയര്‍, എ.സി. 2 ടയര്‍ ഉള്‍പ്പെടെ പതിമ്മൂന്നു ബോഗികളും ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ മൂന്നു ബോഗികളും പൂര്‍ണമായും തകർന്നു.
പരിക്കേറ്റവരെ ആംബുലന്‍സുകളിലും ബസ്സുകളിലുമായാണ് വിവിധ ആശുപത്രികളിലെത്തിച്ചത്. മേഖലയിലെ സ്വകാര്യ - സർക്കാർ ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞു. ആശുപത്രികളിലെ തിരക്കുകാരണം കൃത്യമായ പരിചരണം നല്‍കുന്നതിലും വലിയ ബുദ്ധിമുട്ടാണ് ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്നത്.
Content Highlights: odisha train accident, coromandel express and other two trains accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..