ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ സ്ഥലം ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്തുണ്ടായ സ്‌ഫോടനം സംബന്ധിച്ച് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി)അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച എന്‍എസ്ജിയുടെ ഒരു സംഘം സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടകവസ്തു ഏതെന്ന് തിരിച്ചറിയുന്നതിനാണ് സംഘം സ്ഥലം സന്ദര്‍ശിച്ചത്.
സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് പാതി കരിഞ്ഞ തുണിയും പ്ലാസ്റ്റിക് കൂടും ലഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് വിശദമായ പരിശോധനകള്‍ക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുള്ള ഏതാനും ചില ഇറാന്‍ സ്വദേശികളെ ചോദ്യംചെയ്യുകയും ചെയ്തു. വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ ചിലരെയും ചോദ്യംചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച വൈകുന്നേരം രണ്ട് പേര്‍ ഒരു കാറില്‍ എംബസിക്ക് സമീപം വന്നിറങ്ങിയതായി സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. സംഭവം നടക്കുമ്പോള്‍ ഈ പ്രദേശത്തുള്ള സിസി ടിവി കാമറകള്‍ പലതും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രയേല്‍ എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുള്‍ കലാം റോഡിലായിരുന്നു സ്‌ഫോടനം. സ്ഫോടനത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പ്രദേശം പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്‌ഫോടകവസ്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. തുടക്കം മാത്രമാണിതെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജയ്‌ഷെ ഉല്‍ ഹിന്ദിന്റെ അവകാശവാദം പരിശോധിക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു.
Content Highlights: NSG at site of explosion outside Israeli embassy in Delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..