
കപിൽ സിബൽ| Photo: Mathrubhumi
ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുമായി നടന്നത് തുറന്നചര്‍ച്ച ആയിരുന്നെന്നും പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും എപ്പോഴാണ്, എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദേശം ഒരുമാസം മുന്‍പാണ് പാര്‍ട്ടിക്ക് അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. യാത്രയില്‍ ആയിരുന്നതിനാല്‍, സോണിയയുമായി നടന്ന കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തുറന്ന ചര്‍ച്ച നടന്നുവെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍, എന്നാണ് ഈ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല. പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് അനുസരിച്ചാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കരുതുന്നതായും സിബല്‍ പറഞ്ഞു.
ഉദാഹരണത്തിന്, അധ്യക്ഷ തിരഞ്ഞെടുപ്പ്, പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിനും ഒപ്പമാണ് നടത്തുന്നത്. അത് ഭരണഘടനയുടെ ഭാഗമാണ്. ഞങ്ങള്‍ക്ക് അക്കാര്യത്തെ കുറിച്ച് വ്യക്തതയില്ല. പാര്‍ലമെന്ററി ബോര്‍ഡ് പുനരുജ്ജീവിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ 19ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഒരുമാസം ആകാറാകുന്നു. എപ്പോള്‍, എങ്ങനെ ഇത് നടക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതികരണം ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം രാഷ്ട്രീയശക്തിയായി പുനരുജ്ജീവിക്കേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്- സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു രാഷ്ട്രീയ ശക്തിയാണെന്നും സാധിക്കുന്നതെല്ലാം അത് ചെയ്യുന്നുണ്ടെന്നും പുനരുജ്ജീവന പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും കരുതുന്നവര്‍ എന്താണ് പല സംസ്ഥാനങ്ങളിലും സംഭവിക്കുന്നതെന്ന് നോക്കണം. അവിടങ്ങളില്‍ നിരാശ രൂപപ്പെട്ടിരിക്കുന്നത് കാണാം. ഡല്‍ഹിയിലെ പല നേതാക്കളും തന്റെ അടുക്കല്‍ വന്ന് അവിടുത്തെ കാര്യങ്ങളില്‍ കടുത്ത ഉത്കണ്ഠ അറിയിച്ചുവെന്നും കപില്‍ സിബല്‍ പറഞ്ഞു. പാര്‍ട്ടി സുഗമമായി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളെല്ലാവരും ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും സിബല്‍ പറഞ്ഞു.
content highlights: no clarity on congress internal poll yet says kapil sibal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..