നിതിൻ ഗഡ്കരി| Photo: ANI
മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയെ ഫോണില്‍ വധഭീഷണി മുഴക്കിയത് ജയിലില്‍ നിന്ന്. കൊലപാതക കേസില്‍ കര്‍ണാടകയിലെ ബെലഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവായ ജയേഷ് കന്ത എന്ന തടവ് പുള്ളിയാണ് മന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയതെന്ന് നാഗ്പൂര്‍ പോലീസ് കണ്ടെത്തി.
'കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഭീഷണി സന്ദേശം ലഭിച്ചത് ജയിലില്‍നിന്നാണ്. കൊലപാതകക്കേസില്‍ ബെലഗാവി ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവായ ജയേഷ് കാന്തയാണ് മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചത്. അനധികൃതമായി ജയിലിനുള്ളിലെത്തിച്ച ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്', നാഗ്പുര്‍ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
നാഗ്പൂര്‍ പോലീസിലെ പ്രത്യേക സംഘം അന്വേഷണത്തിനായി ബെലഗാവിയിലേക്ക് തിരിച്ചതായും പ്രതിയെ വിട്ടുകിട്ടാന്‍ പ്രൊഡക്ഷന്‍ റിമാന്‍ഡ് ആവശ്യപ്പെടുമെന്നും കമ്മീഷണര്‍ പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന്റെ സംഘാഗമാണെന്ന് പറഞ്ഞാണ് ശനിയാഴ്ച മന്ത്രിയുടെ നാഗ്പൂരിലെ ഓഫീസിലെ ലാന്‍ഡ്ലൈന്‍ ഫോണിലേക്ക് വിളിച്ച് ഇയാള്‍ വധഭീഷണി മുഴക്കിയത്. രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയത്. 100 കോടി രൂപ ആവശ്യപ്പെട്ട ഇയാള്‍ പണം നല്‍കാനായി കര്‍ണാടകയിലെ മേല്‍വിലാസവും മൊബൈല്‍ നമ്പറും ഫോണിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍കോള്‍ വന്നത് ജയിലില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
വധഭീഷണി ലഭിച്ചതിന് പിന്നാലെ മന്ത്രിയുടെ വസതിക്കും ഓഫീസിനും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.
Content Highlights: Nitin Gadkari received death threat calls from jailed gangster in Karnataka
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..