കമൽഹാസ്സൻ | Photo: PTI
ചെന്നൈ: പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കമല്‍ഹാസന്‍. കോവിഡ് കാരണം ജീവിത മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് കമല്‍ ചോദിച്ചു. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നല്‍കണം എന്നും കമല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് വിഷയത്തില്‍ കമല്‍ ചോദ്യമുന്നയിച്ചത്.
ചൈനയിലെ പഴയ ഭരണകാലത്തെ പരാമര്‍ശിച്ചുകൂടിയായിരുന്നു കമലിന്റെ വിമര്‍ശനം. 'ചൈനയില്‍ വന്‍മതില്‍ പണിയുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതില്‍ എന്നാണ്.' - കമല്‍ ചൂണ്ടിക്കാട്ടി. നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തും കമല്‍ സംസാരിച്ചിരുന്നു. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമല്‍ അന്ന് താരതമ്യം ചെയ്തു. കര്‍ഷക സമരങ്ങളെ അനുഭാവ പൂര്‍വ്വം പരിഗണിക്കാതെ മോദി വാരാണസി സന്ദര്‍ശനം നടത്തിയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കമലിന്റെ പരാമര്‍ശം.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് കമല്‍ഹാസന്‍ ഇപ്പോഴുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങുകയാണ് കമല്‍. തെക്കന്‍ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ആണ് മക്കള്‍ നീതി മയ്യത്തിന്റെ ആദ്യഘട്ട പ്രചാരണം. ഇന്ന് മധുരയില്‍ നിന്ന് പ്രചാരണം ആരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടത്തിന് സാധ്യതയുള്ളതിനാല്‍ പൊതുയോഗം നടത്താനായി കമലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
മധുരയില്‍ നിന്ന് ആരംഭിച്ച ശേഷം തേനി, തിരുനെല്‍വേലി, ദിണ്ടിഗല്‍, വിരുദ് നഗര്‍, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലാണ് പര്യടനം നടത്തുക. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ത്ഥികള്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ഇത്തവണ ഗ്രാമപ്രദേശങ്ങളില്‍ കൂടി വോട്ട് ശതമാനം മെച്ചപ്പെടുത്താനാണ് കമലിന്റെ ശ്രമം. രജനികാന്തുമായി സഖ്യമുണ്ടാക്കി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാനും ആലോചനയുണ്ട്. എന്നാല്‍ രജനിയുടെ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോഴേക്ക് ജനുവരി പകുതിയാകും. അതിന് കാത്ത് നിന്നാല്‍ പ്രചാരണ രംഗത്ത് പിന്നില്‍പ്പോകും എന്ന വിലയിരുത്തലിന്റെ ഭാഗമായാണ് താരം ആദ്യഘട്ട പ്രചാരണം ആരംഭിക്കുന്നത്.
കമല്‍ഹാസന്‍ ചെന്നൈയിലെ മൈലാപ്പൂര്‍ മണ്ഡലത്തില്‍ നിന്നോ രാമനാഥപുരത്ത് നിന്നോ മത്സരിക്കാനുള്ള സാധ്യതയാണ് ഉള്ളത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ക്ക് പുറമെ മറ്റ് സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ജനകീയ അംഗീകാരമുള്ളവര്‍ക്കും സീറ്റ് നല്‍കും എന്ന് മക്കള്‍ നീതി മയ്യം രണ്ട് മാസം മുന്‍പ് തീരുമാനിച്ചിരുന്നു. കമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..