ബെംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്ഡെ. പ്രസംഗത്തിനിടയില്‍ മഹാത്മാഗാന്ധിയുടെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ലെന്ന് പറഞ്ഞ അനന്തകുമാര്‍ മാധ്യമങ്ങളില്‍ വന്നത് നുണയാണെന്നും ആരോപിച്ചു. അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ ഗാന്ധിയെ കുറിച്ചോ ഞാന്‍ പരാമര്‍ശം നടത്തിയിട്ടില്ല. ഗാന്ധിയെ കുറിച്ചോ, നെഹ്‌റുവിനെ കുറിച്ചോ ഏതെങ്കിലും ഒരു സ്വാതന്ത്ര്യസമര സേനാനിയെ കുറിച്ചോ എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ അതെനിക്ക് കാണിച്ചുതരൂ.'ഹെഗ്‌ഡെ പറഞ്ഞു.
ബെംഗളൂരുവില്‍ നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് അനന്തകുമാര്‍ ഹെഗ്ഡെ സംസാരിച്ചത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നുപറഞ്ഞ ഹെഗ്ഡെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്തു. രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പോലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍, ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍.എസ്.എസിന് ബന്ധമില്ലെന്നും അനന്തകുമാര്‍ ഹെഗ്ഡെ പറഞ്ഞു.
പരാമര്‍ശത്തില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അനന്തകുമാര്‍ ഹെഗ്ഡെയെ തള്ളി ബി.ജെ.പി.യും രംഗത്തെത്തിയിരുന്നു. പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടിയും ആര്‍.എസ്.എസും മഹാത്മാഗാന്ധിയെ വലിയ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ബി.ജെ.പി. വക്താവ് ജി. മധുസുദന്‍ പറഞ്ഞു. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അനന്തകുമാറിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. അനന്തകുമാറിന്റെ വിവാദപരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞിരുന്നു.
Content Highlights: Never mentioned Gandhi, whatever shown in media is a lie : Anantkumar Hegde


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..