നിർമൽ ചന്ദ്ര അസ്താന, ബജ്‌റംഗ് പൂനിയ | Photo: Mathrubhumi, ANI
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെ വേണ്ടിവന്നാല്‍ വെടിവെക്കുമെന്ന കേരള മുന്‍ ഡി.ജി.പിയും വിരമിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനുമായ നിര്‍മല്‍ ചന്ദ്ര അസ്താനയുടെ പ്രതികരണത്തിനെതിരെ ഗുസ്തി താരം ബജ്‌റംഗ് പൂനിയ. തങ്ങള്‍ നിങ്ങളുടെ മുന്നിലുണ്ടെന്നും വെടിയേല്‍ക്കാന്‍ എവിടെയാണ് വരേണ്ടതെന്നും അസ്താനയോട് പൂനിയ ചോദിച്ചു. ട്വിറ്ററിലായിരുന്നു പൂനിയയുടെ മറുപടി. മുന്‍ സംസ്ഥാന വിജിലന്‍സ് മേധാവിയായിരുന്നു അസ്താന.
ജന്തര്‍മന്തറിലെ പ്രതിഷേധത്തിനിടെ ബജ്‌റംഗ് പൂനിയ, വെടിവെക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചുവെന്ന വാര്‍ത്ത പങ്കുവെച്ചായിരുന്നു എന്‍.സി. അസ്താനയുടെ ട്വീറ്റ്. ആവശ്യമെങ്കില്‍ വെടിവെക്കുമെന്നും എന്നാലത് നിങ്ങള്‍ പറയുമ്പോഴല്ലെന്നും അസ്താനയുടെ ട്വീറ്റിലുണ്ടായിരുന്നു. 'ഒരു ചാക്ക് മാലിന്യം പോലെ ഞങ്ങള്‍ നിങ്ങളെ വലിച്ചെറിഞ്ഞു. സെക്ഷന്‍ 129 പോലീസിന് വെടിവെപ്പിനുള്ള അനുമതി നല്‍കുന്നുണ്ട്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അത് ഉപയോഗിക്കും. എന്നാലത് അറിയണമെങ്കില്‍ വിദ്യാഭ്യാസം ആവശ്യമാണ്. എന്നാല്‍, നമുക്ക് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ടേബിലില്‍ കാണാം', എന്നും അസ്താനയുടെ ട്വീറ്റിലുണ്ടായിരുന്നു.
ഈ ട്വീറ്റ് പങ്കുവെച്ചായിരുന്നു ബജ്‌റംഗ് പൂനിയയുടെ മറുപടി. 'ഈ ഐ.പി.എസ്. ഓഫീസര്‍ ഞങ്ങളെ വെടിവെക്കുമെന്ന് പറയുന്നു. സഹോദരാ, ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്, എവിടെ വരണമെന്ന് പറയൂ. നിങ്ങളുടെ വെടിയുണ്ടകള്‍ ഞങ്ങള്‍ നെഞ്ചില്‍ സ്വീകരിക്കാം. അതുമാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ, ഇനി അതും കൂടെ ചെയ്യൂ', പൂനിയ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നടക്കുമ്പോള്‍ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയ ഗുസ്തി താരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ അടക്കം 12 ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍,സ്വമേധയാ മുറിവേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ജന്തര്‍മന്തറിലെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുമാറ്റിയിരുന്നു.
Content Highlights: nc asthana tweet will shoot wrestlers bajrang puniya reply wfi brij bhushan sharan singh protest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..