രജോരിയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ഗ്രാമവാസികൾ | Photo : ANI
തന്റെ ജീവിതത്തില്‍ ഇനിയെവിടെയാണ് വെളിച്ചം എന്നറിയാതെ തേങ്ങുകയാണ് സരോജ് ബാല എന്ന ജമ്മുകശ്മീര്‍ സ്വദേശിനി. നാല് കൊല്ലം മുമ്പ് അസുഖബാധിതനായി ഭര്‍ത്താവ് മരിച്ചതില്പിന്നെ സരോജ്. ഉള്ളുതുറന്ന് ചിരിച്ചിട്ടില്ല. ആകെയുണ്ടായിരുന്ന ചെറുപുഞ്ചിരി കൂടി കഴിഞ്ഞ ഞായറാഴ്ച മാഞ്ഞു. രജോരി ജില്ലയില്‍ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ സരോജിന്റെ രണ്ട് ആണ്മക്കളാണ് കൊല്ലപ്പെട്ടത്-സരോജിന്റെ ജീവിതത്തില്‍ ബാക്കിയുണ്ടായിരുന്ന സ്വപ്നവും പ്രതീക്ഷയും അതോടെ അസ്തമിച്ചു.
ജനുവരി ഒന്നിനാണ് ധാംഗ്രി ഗ്രാമത്തില്‍ ഭീകരരുടെ ആക്രമണമുണ്ടായത്. സരോജിന്റെ മൂത്തമകന് ഇരുപത്തിയേഴുകാരനായ ദീപക് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഇളയമകന് ഇരുപത്തിയൊന്നുകാരന് പ്രിന്‍സിനെ ജമ്മു ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഒരു മകന്റെ വേര്‍പാടില്‍ ദുഃഖിക്കവെ തന്നെ അടുത്ത മകനേയും എന്നന്നേക്കുമായി പിരിയേണ്ടി വന്ന ദുരവസ്ഥയിലാണ് സരോജ്.
എനിക്കിനി ആരുമില്ല, ആരാണ് ഇനിയെന്നോട് വിശേഷം പറയാനുള്ളത്? എന്റെ ലോകം അവസാനിച്ചിരിക്കുന്നു. ജീവിതം തന്നെ എനിക്ക് നഷ്ടമായിരിക്കുന്നു. ഇളയമകന്റെ അന്തിമസംസ്കാരച്ചടങ്ങില് സരോജ് വിതുമ്പി. ആര്‍ക്കും ആ അമ്മയെ ആശ്വസിപ്പിക്കാനാവുമായിരുന്നില്ല. ആയിരക്കണക്കിന് ഹൃദയങ്ങളാണ് ആ അമ്മക്കൊപ്പം തേങ്ങിയത്.
പുതുവര്‍ഷദിനത്തില്‍ വൈകുന്നേരത്തോടെയാണ് ധാംഗ്രിയില്‍ ഭീകരരെത്തിയത്. മടങ്ങുന്നതിന് മുമ്പ് മൂന്ന് വീടുകള്‍ അവര്‍ ആക്രണത്തിന് ലക്ഷ്യമാക്കി. സ്ഫോടനത്തില്‍ ദീപക്കിനൊപ്പം മൂന്ന് പേര് കൂടി മരിച്ചിരുന്നു. പിറ്റേദിവസമുണ്ടായ സ്ഫോടനത്തില്‍ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. പ്രിന്‍സ് ഉള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഭര്‍ത്താവിന്റെ മരണശേഷം മക്കളുടെ ജീവിതം മാത്രമായിരുന്നു സരോജിന്റെ ലോകത്തുണ്ടായിരുന്നത്. അവര്‍ വിവാഹിതരായി കുടുംബവുമൊത്ത് കഴിയുന്നത് സരോജ് സ്വപ്നം കണ്ടു. ഇന്ത്യന്‍ സേനയിലെ ഓര്‍ഡിനന്‍സ് വകുപ്പില്‍ ദീപക്കിന് നിയമനം ലഭിച്ചിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ദീപക് ജോലിയില്‍ പ്രവേശിക്കാനിരുന്ന ചൊവ്വാഴ്ച തന്നെ ദീപക്കിന്റെ അന്ത്യകർമങ്ങൾ ചെയ്യേണ്ടിവന്നു. അച്ഛന് രജീന്ദര്‍ കുമാര്‍ ശര്‍മയുടെ മരണത്തെ തുടര്‍ന്ന് ജല്‍ ശക്തി വകുപ്പില്‍ ലഭിച്ച ജോലിയില്‍ തുടര്‍ന്ന് വരികയായിരുന്നു പ്രിന്‍സ്.
ഭര്‍ത്താവിന്റെ രോഗകാലത്ത് മക്കള്‍ ഏറെ കഷ്ടപ്പെട്ടതായും വരുംകാലം ഏറെ നല്ലതായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്നും പക്ഷെ ഭീകരര്‍ തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തതായും സരോജ് പറഞ്ഞു. ഭക്ഷണമുണ്ടാക്കുന്നതുള്പ്പെടെ മക്കള്‍ക്ക് വേണ്ടി ചെയ്തിരുന്ന കാര്യങ്ങള്‍ പറഞ്ഞ് കരയുകയാണ് സരോജ്. ബന്ധുക്കള്‍ക്കും ആ അമ്മയുടെ ദുഃഖം കണ്ട് മനമുരുകുകയാണ്. ഭര്‍ത്താവിനേയും മക്കളേയും നഷ്ടപ്പെട്ട് ഒറ്റക്കായ സരോജിന്റെ അവസ്ഥയില്‍ അവര്‍ക്കെല്ലാം അതിയായ സങ്കടമുണ്ട്. ദീപക്കിന്റേയും പ്രിന്‍സിന്റേയും ചിതാഭസ്മം അടുത്തയാഴ്ച നിമഞ്ജനം ചെയ്യും.
Content Highlights: My World Has Ended, Says Mother Who Lost Both Sons, Rajouri Terror Attack, Jammu Kashmir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..