ദേസ് രാജ് | Photo : Facebook | Humans Of bombay
ഇന്നലെ വരെ മുംബൈ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ദേസ് രാജിന്റെ കണ്ണുകളിലെ ദൈന്യതയും വിടര്‍ന്ന ചിരിയിലെ നിസ്സഹായതയും ജീവിതഭാരമേറിയപ്പോഴും തളരാത്ത ആത്മധൈര്യവും ആര്‍ക്കും പരിചിതമായിരുന്നില്ല. കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമന്ന് തളര്‍ന്നു പോയെന്ന് പിറുപിറുക്കുന്നവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായതു കൊണ്ടാണ് ദേസ് രാജിന്റെ കഥയറിഞ്ഞവര്‍ അദ്ദേഹത്തെ ഏറെ സ്‌നേഹത്തോടെയും ആദരവോടെയും നോക്കിക്കണ്ടത്. മാസം 10,000 രൂപ വരുമാനത്തിനായി ദിവസത്തിന്റെ മുക്കാല്‍ ഭാഗത്തിലധികം സമയം ഓട്ടോറിക്ഷയോടിക്കുന്ന പ്രായമേറിയ ഈ മനുഷ്യന്റെ കഥ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജാണ് പങ്കുവെച്ചത്.
മരിച്ചു പോയ ആണ്‍മക്കളെക്കുറിച്ചോര്‍ത്ത് കരയാന്‍ നേരം കിട്ടാതെ, മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമായി ആറ് വര്‍ഷത്തോളമായി രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്ന ദേസ് രാജ് പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി ഒരു കൊല്ലം മുമ്പ് സ്വന്തം വീട് വിറ്റു, കുടുംബാംഗങ്ങളെ ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം തന്റെ ഭക്ഷണവും താമസവുമെല്ലാം ഓട്ടോയ്ക്കുള്ളിലാക്കി. ഭാര്യയോടും മരുമക്കളോടും അവരുടെ നാല് മക്കളോടുമുള്ള കടമ ദേസ് രാജിന് പ്രതിസന്ധികള്‍ നേരിടാന്‍ ധൈര്യം പകര്‍ന്നു.
പതിവ് പോലെ, ആറ് കൊല്ലം മുമ്പൊരു ദിവസം ജോലിക്ക് പോയ മൂത്ത പുത്രനെ ഒരാഴ്ചയ്ക്ക് ശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാല്‍പതാമത്തെ വയസ്സില്‍ മരിക്കാനിടയായ അവനോടൊപ്പം തന്റെ ജീവന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടെങ്കിലും അവന് വേണ്ടി കരഞ്ഞിരിക്കാന്‍ തനിക്ക് സാവകാശമുണ്ടായില്ലെന്ന് ദേസ് രാജ് ഹ്യൂമന്‍സ് ഓഫ് ബോംബെയോട് പറഞ്ഞു. രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ മകന്‍ ആത്മഹത്യ ചെയ്തതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ ദേസ് രാജിന് ഏറ്റെടുക്കേണ്ടി വന്നു, അതും മക്കളുടെ തണലില്‍ വിശ്രമിക്കേണ്ട പ്രായത്തില്‍.
ഒമ്പതാം ക്ലാസിലെത്തിയപ്പോള്‍ പഠനം നിര്‍ത്തട്ടെയെന്ന് മുത്തച്ഛന്റെ കഷ്ടപ്പാട് കണ്ട് പേരക്കുട്ടി ദേസ് രാജിനോട് ചോദിച്ചു. എന്നാല്‍ അവള്‍ക്കിഷ്ടമുള്ളത്ര പഠിച്ചോളൂ എന്നായിരുന്നു ദേസ് രാജ് നല്‍കിയ മറുപടി. രാവിലെ ആറ് മണിയ്ക്ക് ഓട്ടോയുമായി പുറപ്പെടുന്ന ഇദ്ദേഹം രാത്രി പത്ത് മണി വരെ ഓട്ടോയോടിക്കും. കിട്ടുന്നതില്‍ ആറായിരത്തോളം രൂപ പേരക്കുട്ടികളുടെ പഠനച്ചെലവിനായി നല്‍കും. ബാക്കി നാലായിരത്തോളം രൂപ താനൊഴികെ ഏഴ് പേരടങ്ങുന്ന കുടുംബത്തിന്റെ ഭക്ഷണത്തിനായി മാറ്റി വെക്കും. ഈ തുക ഭക്ഷണത്തിന് തികയാത്തതിനാല്‍ പലപ്പോഴും പട്ടിണി കിടക്കേണ്ടി വരുമെന്ന് ദേസ് രാജ് പറയുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പേരക്കുട്ടി 80 ശതമാനം മാര്‍ക്ക് നേടിയ ദിവസം തന്റെ വാഹനത്തില്‍ കയറിയ യാത്രക്കാര്‍ക്ക് സൗജന്യയാത്ര നല്‍കിയാണ് ആ മുത്തച്ഛന്‍ ആഹ്‌ളാദം പങ്കിട്ടത്. എന്നാല്‍ ബി.എഡ് പഠനത്തിനായി ഡല്‍ഹിയിലേക്ക് പോകണമെന്ന അവളുടെ ആവശ്യത്തിന് മുന്നില്‍ ദേസ് രാജ് ആദ്യമൊന്ന് പകച്ചു. പക്ഷെ അവളുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ തന്റെ ചെറിയ വീട് വില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മറ്റുള്ളവരെ ബന്ധുവീട്ടിലാക്കി ഓട്ടോ റിക്ഷയില്‍ തന്നെ നിസ്സഹായനായ ആ മനുഷ്യന്‍ താമസമാക്കി. ഓട്ടോയിലെ താമസം അത്ര മോശമൊന്നുമല്ല എന്നാണ് ദേസ് രാജിന്റെ അഭിപ്രായം.
പേരക്കുട്ടി പഠനം പൂര്‍ത്തിയാക്കി അധ്യാപികയായെത്തുന്ന ദിവസം അവളെ ചേര്‍ത്തു പിടിച്ച് തനിക്ക് അഭിമാനിക്കാനവസരം നല്‍കിയതിലുള്ള സന്തോഷം പങ്കിടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്ന് ദേസ് രാജ് പറഞ്ഞു. അവളായിരിക്കും തന്റെ കുടുംബത്തിലെ ആദ്യ ബിരുദധാരി എന്നുള്ള സന്തോഷവും അദ്ദേഹം പങ്കിട്ടു. അന്നേ ദിവസം തന്റെ യാത്രക്കാര്‍ക്ക് സൗജന്യയാത്ര നല്‍കുമെന്നും ആ പാവം മനുഷ്യന്‍ കൂട്ടിച്ചേര്‍ത്തു.
ദേസ് രാജിന്റെ കഥയറിഞ്ഞ നിരവധി പേര്‍ അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തു. ദേസ് രാജിന്റെ കഥ ഹൃദയത്തില്‍ തൊട്ടെന്നും കണ്ണുകളെ ഈറനണിയിച്ചെന്നും നിരവധി പേര്‍ പ്രതികരിച്ചു. പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ പോലും മടിക്കുന്ന ഒരു സമൂഹത്തില്‍ തന്റെ പേരക്കുട്ടിയുടെ പഠനത്തിനായി വീട് പോലും വില്‍ക്കാന്‍ തയ്യാറായ ദേസ് രാജിനെ അഭിനന്ദിച്ചവരും നിരവധി. ഗുഞ്ജന്‍ റാത്തി എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ് ദേസ് മുഖിനെ സഹായിക്കാന്‍ ധനസമാഹരണം ആരംഭിക്കുകയും ചെയ്തു. ഇതു വരെ 276 പേരില്‍ നിന്ന് 5.3 ലക്ഷം രൂപ ഇദ്ദേഹത്തിനായി സമാഹരിച്ചു കഴിഞ്ഞു.
“6 years ago, my oldest son disappeared from home; he left for work as usual but never returned. A week later, people...
Posted by Humans of Bombay on Thursday, February 11, 2021
Content Highlights: Mumbai Man Sold His House Sleeps In His Auto, Viral Story, Humans Of Bombay
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..