രാഹുൽ ഗാന്ധി | Photo : PTI
ന്യൂഡല്‍ഹി: 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് പ്രകാരം ക്രിമിനല്‍ കേസുകളില്‍ രണ്ടോ അതിലധികമോ കൊല്ലം ജയില്‍ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികള്‍ അയോഗ്യരാകും. ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകാന്‍ മുൻപ് മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ 2013-ല്‍ ലില്ലി തോമസ് എന്ന അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയില്‍ അപ്പീല്‍ സമയമായ മൂന്ന് മാസം അയോഗ്യത കല്‍പിക്കാനാവില്ലെന്ന വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കി. ഇതിനെ മറികടക്കാന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രാഹുല്‍ ഗാന്ധി ഡല്‍ഹി പ്രസ് ക്ലബില്‍ വെച്ച് കീറിയെറിഞ്ഞിരുന്നു. ഒരുപക്ഷേ ആ ഓര്‍ഡിനന്‍സ് അന്ന് പാസായിരുന്നെങ്കില്‍ രാഹുലിനെതിരായ നടപടി കുറച്ചുനാള്‍ കൂടി നീട്ടിക്കൊണ്ടുപോകാമായിരുന്നു.
ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാവുന്ന ആദ്യത്തെ ജനപ്രതിനിധിയല്ല രാഹുല്‍. വിവിധ കാലങ്ങളിൽ, വിവിധ കാരണങ്ങളാൽ കോടതിയുടെ ശിക്ഷാവിധിയുടെ പേരിൽ അയോഗ്യരാക്കപ്പെട്ട നേതാക്കളുടെ നീണ്ട നിരതന്നെ കാണാം. സമീപകാലത്ത് അയോഗ്യരാക്കപ്പെട്ട ചില നേതാക്കള്‍ ഇവരാണ്-
വധശ്രമക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തുകയും പത്ത് വര്‍ഷത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തതോടെയാണ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അയോഗ്യനായത് അടുത്തിടെയാണ്. 2023 ജനുവരി 11 നായിരുന്നു മുഹമ്മദ് ഫൈസലിനെതിരെയുള്ള വിധി വന്നത്. ജനുവരി 13-ന് അദ്ദേഹം അയോഗ്യനാക്കപ്പെട്ടു. ജനുവരി 25 ന് കേരള ഹൈക്കോടതി അദ്ദേഹത്തിനെതിരെയുള്ള കീഴ്‌ക്കോടതിവിധി സ്‌റ്റേ ചെയ്തു. പക്ഷെ, മുഹമ്മദ് ഫൈസലിന്റെ പാലമെന്റംഗത്വം ഇനിയും തിരികെ ലഭിച്ചിട്ടില്ല.
2013-ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. കാലിത്തീറ്റ അഴിമതിക്കേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്നായിരുന്നു നടപടി. ബിഹാര്‍ സാരണില്‍ നിന്നുള്ള എംപിയായിരുന്നു ലാലുപ്രസാദ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എഐഎഡിഎംകെ നേതാവ് ജയലളിതയെ നിയമസഭയില്‍ നിന്ന് അയോഗ്യയാക്കിയത്. നാല് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ച ജയലളിത അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. അയോഗ്യത കല്‍പിച്ചതോടെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു.
2019-ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് 2022-ല്‍ മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചത്. 20022 ഒക്ടോബറില്‍ അസം ഖാന് നിയമസഭാംഗത്വം നഷ്ടമായി. തട്ടിപ്പുകേസില്‍ പ്രതിയായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചതോടെ 2022 ഒക്ടോബറില്‍ ആര്‍ജെഡി എംഎല്‍എ അനില്‍ കുമാര്‍ സാഹ്നി ബിഹാര്‍ നിയമഭയില്‍ നിന്ന് പുറത്തായി. 2013-ലെ മുസാഫര്‍നഗര്‍ കലാപക്കേസില്‍ പ്രതിയായ ബിജെപി നേതാവ് വിക്രം സിങ് സാഹ്നിയ്ക്ക് 2022 ഒക്ടോബറിലാണ് രണ്ട് കൊല്ലത്തെ ജയില്‍ശിക്ഷ ലഭിച്ചത്. സ്വാഭാവികമായി ഉത്തര്‍പ്രദേശ് നിയമസഭാംഗത്വത്തിൽനിന്ന് സാഹ്നി അയോഗ്യനായി.
മൂന്ന് വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചൗധരി ഹരിയാന നിയമസഭയില്‍ നിന്ന് 2021 ജനുവരിയിലാണ് പുറത്തായത്. ഉന്നാവ് പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധി വന്നതോടെയാണ് കുല്‍ദീപ് സിങ് സെനഗര്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് പുറത്തായത്. അതിനുമുമ്പുതന്നെ ബിജെപി സെനഗറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
2007 ഡിസംബര്‍ 31-ന് നടന്ന സംഭവത്തില്‍ 15 കൊല്ലത്തിന് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി രണ്ട് കൊല്ലത്തെ ജയില്‍ശിക്ഷ നല്‍കിയതോടെയാണ് സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബ്ദുള്ള അസം ഖാന്‍ അയോഗ്യനായത്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് 2023 ഫെബ്രുവരിയിലാണ് അബ്ദുള്ള അസം ഖാന്‍ പുറത്തായത്. 2022 ജൂലായിലാണ് ആര്‍ജെഡി എംഎല്‍എ അനന്ത് സിങ് ബിഹാര്‍ നിയമസഭയില്‍ നിന്ന് അയോഗ്യനായത്. ഇദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയായിരുന്നു നടപടി.
Content Highlights: MPs And MLAs, Disqualified After Conviction, Before Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..