രാഹുൽ ഗാന്ധി |ഫോട്ടോ:ANI
ന്യൂഡല്‍ഹി: മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്. രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേള്‍ക്കാന്‍ രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ കോടതിയിലെത്തിയിരുന്നു. ശിക്ഷാവിധിക്ക് പിന്നാലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. 10,000 രൂപ കെട്ടിവച്ചാണ് രാഹുല്‍ ജാമ്യമെടുത്തത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കോടതി രാഹുലിന് 30 ദിവസം സമയം നല്‍കി.
2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകത്തിലെ കോളാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് മോദി സമുദായത്തെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചത്. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് വിധി കേള്‍ക്കാന്‍ രാഹുല്‍ കോടതിയില്‍ ഹാജരായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളാണ് ചുമത്തിയിരുന്നത്.
കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ നടപടികള്‍ ഗുജറാത്ത് ഹൈക്കോടതി നേരത്തെ താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഹൈക്കോടതി സ്‌റ്റേ നീക്കിയതിനെത്തുടര്‍ന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. അതിനിടെ, പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവച്ചാണ് പ്രസംഗത്തിനിടെ രാഷ്ട്രീയ ആരോപണം ഉന്നയിച്ചതെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. രണ്ടു വര്‍ഷത്തില്‍ കുറയാത്ത തടവോ, പിഴയോ, രണ്ടുംകൂടിയോ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയിരുന്നത്.
കോടതി വിധി എന്തു തന്നെയായാലും അതിനെ ബഹുമാനിക്കുമെന്നതാണ് രാഹുല്‍ഗാന്ധിയുടെ നിലപാടെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി. രാഹുല്‍ഗാന്ധി എന്തു പറഞ്ഞാലും അത് കോണ്‍ഗ്രസിനേയും രാജ്യത്തെ തന്നെയും മോശമായി ബാധിക്കും എന്നായിരുന്നു കേന്ദ്ര നിയമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രതികരണം അദ്ദേഹത്തിന്റെ മനോഭാവം കാരണം കോണ്‍ഗ്രസ് വെട്ടിലാകുകയാണെന്നും കിരണ്‍ റിജിജു പരിഹസിച്ചു.
കേസില്‍ കോടതി വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തില്‍ രാഹുലിനെ അനുകൂലിച്ച് സൂറത്തിലെങ്ങും കോണ്‍ഗ്രസുകാര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. രാഹുല്‍ കോടതിയിലെത്തുന്നതിന് തൊട്ടുമുമ്പ് കോടതിക്ക് പുറത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നമുക്ക് സൂറത്തിലേക്ക് പോകാം' എന്നെഴുതിയ പോസ്റ്ററുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതി പരിസരത്തടക്കം പതിച്ചിരുന്നത്.
Content Highlights: modi surname defamation case two years imprisonment for rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..