എം.എൽ.എ. പൊന്നാഡ സതീഷിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടപ്പോൾ| Image: Video| ANI
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പുതുതായി രൂപവത്കരിച്ച ജില്ലയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. അക്രമാസക്തരായ ആള്‍ക്കൂട്ടം മന്ത്രിയുടെ വീടിന് തീയിട്ടു. സംസ്ഥാന ഗതാഗതവകുപ്പു മന്ത്രി പി. വിശ്വരൂപിന്റെ അമലാപുരം നഗരത്തിലെ വീടിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. പുതുതായി രൂപവത്കരിച്ച കോനാസീമ ജില്ലയുടെ പേര് ബി.ആര്. അംബേദ്കര്‍ കോനാസീമ ജില്ല എന്നു മാറ്റുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഏപ്രില്‍ നാലിനാണ് ഈസ്റ്റ് ഗോദാവരി ജില്ലയില്‍നിന്ന് കോനാസീമ ജില്ല രൂപവത്കരിച്ചത്.
കോനാസീമ ജില്ലയുടെ പേര് ബി.ആര്. അംബേദ്കര്‍ കോനാസീമ എന്നു മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോനാസീമ സാധനാ സമിതി ജില്ലയുടെ പേരുമാറ്റത്തിനെതിരേ രംഗത്തെത്തി.
ജില്ലയുടെ പേര് കോനാസീമ എന്നുതന്നെ നിലനിര്‍ത്തണം എന്നായിരുന്നു ഇവരുടെ ആവശ്യം. ചൊവ്വാഴ്ച കോനാസീമ സാധനാ സമിതി പ്രതിഷേധം സംഘടിപ്പിക്കുകയും പേരുമാറ്റലിനെതിരേ ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ശുക്ലയ്ക്ക് നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
Also Read
പ്രതിഷേധവുമായി എത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍ ഈ നീക്കം ഫലവത്തായില്ലെന്നു മാത്രമല്ല, പ്രതിഷേധക്കാര്‍ പ്രകോപിതരാവുകയും ചെയ്യുകയായിരുന്നു. മന്ത്രിയുടെ വീടിനെ കൂടാതെ ഒരു പോലീസ് വാഹനവും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും പ്രതിഷേധക്കാര്‍ തീവെച്ചു നശിപ്പിച്ചു. പ്രതിഷേധക്കാര്‍ എറിഞ്ഞ കല്ലുകൊണ്ട് നിരവധി പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. മന്ത്രി വിശ്വരൂപയെയും കുടുംബത്തെയും സുരക്ഷിതസ്ഥാനത്തേക്ക് പോലീസ് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ ഇരുപതില്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റു എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി തനതി വനിത പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചില രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹികവിരുദ്ധ ശക്തികളുമാണ് തീവെപ്പിനു പിന്നിലെന്നും വനിത ആരോപിച്ചു.
എം.എല്‍.എ. പൊന്നാഡ സതീഷിന്റെ കോനാസീമയിലെ വീടിനും പ്രതിഷേധക്കാര്‍ തീയിട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
Content Highlights: mob sets fire on ministers and mlas houses after proposed renaming of newly formed district
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..