ഗഡ്കരിയും മനോഹർ ലാൽ ഖട്ടറും നിർമാണപ്രവൃത്തികൾ വിലയിരുത്തുന്നു
ചണ്ഡിഗഢ്: റോഡ് വീതികൂട്ടാന്‍ വേണ്ടി സ്വന്തം ഭാര്യാപിതാവിന്റെ വീട് വരെ പൊളിക്കാന്‍ ഉത്തരവ് കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് പാതയുടെ ഹരിയാണയിലെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലാണ് മന്ത്രി സ്വന്തം അനുഭവം വിവരിച്ചത്.
'അന്ന് ഞാന്‍ കല്ല്യാണം കഴിഞ്ഞ കാലമായിരുന്നു. ഒരു ദിവസം ഉദ്യോഗസ്ഥര്‍ വന്നു പറഞ്ഞു റോഡ് വീതികൂട്ടലിന് ഒരു വീട് തടസ്സമാവുന്നുണ്ടെന്നും അത് തന്റെ ഭാര്യാപിതാവിന്റെ വീടാണെന്നും. ഞാന്‍ നോക്കിയപ്പോള്‍ വീട് നില്‍ക്കുന്നത് റോഡിന്റെ മധ്യഭാഗത്ത്. എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ആ വീട് പൊളിക്കാന്‍ ഉത്തരവ് കൊടുത്തു. അങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടത്. ഭാര്യ പോലും ഇക്കാര്യം അറിഞ്ഞത് വീട് പൊളിച്ചശേഷം മാത്രമാണ്. രാഷ്ട്രീയക്കാര്‍ ഒരിക്കലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുത് - ഗഡ്കരി പറഞ്ഞു. എന്നാല്‍, വീട് പൊളിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല.
ലോക്ഡൗണ്‍ കാലത്ത് താന്‍ തുടങ്ങിയ യ്യൂട്യൂബ് ചാനലില്‍ നിന്ന് പ്രതിമാസം നാല് ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. രണ്ട് കാര്യങ്ങളാണ് ഞാന്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തത്. ഒന്ന് വീട്ടില്‍ സ്വയം പാചകം ചെയ്തുതുടങ്ങി. രണ്ടാമത്തേത് വീഡിയോ കോണ്‍ഫ്രന്‍സുകളില്‍ സംസാരിച്ചു. ഈ പ്രഭാഷണങ്ങള്‍ ഞാന്‍ എന്റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തു. ഇപ്പോള്‍ ഇതുവഴി എനിക്ക് പ്രതിമാസം നാല് ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട് - ഗഡ്കരി പറഞ്ഞു.
95,000 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ഡെല്‍ഹി - മുംബൈ എക്‌സ്പ്രസ് പാത 2023 മാര്‍ച്ചിലാണ് പൂര്‍ത്തിയാകേണ്ടത്. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും റാവു ഇന്ദര്‍ജിത്ത് സിങ് എം.പിയും അവലോകന യോഗത്തില്‍ പങ്കെടുത്തു.
Content Highlights: Nitin Gadkari, wife, Delhi-Mumbai Express way
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..