അലഹാബാദ് ഹൈക്കോടതി | File Photo: AFP
ലഖ്‌നൗ: മാധ്യമവിചാരണയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. മാധ്യമങ്ങള്‍ 'കങ്കാരു കോടതി'കള്‍ സംഘടിപ്പിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ലഘിംപുര്‍ഖേരി കൊലപാതക കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ വിമര്‍ശനം.
നേരത്തെ, ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ജസ്റ്റിസ് എസ്.ബി. സിന്‍ഹ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ മാധ്യമ വിചാരണനയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. പരിചയസമ്പത്തുള്ള ജഡ്ജിമാര്‍ക്ക് പോലും വിധി കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ 'കങ്കാരു' കോടതികള്‍ സംഘടിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ആരോപിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഉന്നയിച്ചതിന് സമാനമായ വിമര്‍ശനമാണ് ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയും മാധ്യമവിചാരണയ്‌ക്കെതിരേ നടത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍ സംഘടിപ്പിക്കയാണെന്നാണ് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അജണ്ടകള്‍ വെച്ചുകൊണ്ടുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അത് പലപ്പോഴും വസ്തുതകളുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ചര്‍ച്ചകളിലൂടെ പ്രചരിപ്പിക്കുന്നത്.
പ്രധാനപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ജുഡീഷ്യറിയുടെ പരിപാവനതയ്ക്ക് നേരെ മാധ്യമങ്ങള്‍ കടന്നുകയറുന്നുവെന്ന ഗുരുതരമായ ആരോപണവും അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ജസീക്ക ലാല്‍ കേസ്, ആരുഷി തല്‍വാര്‍ കേസുകളില്‍ നടന്ന സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോടതി മാധ്യമവിചാരണയ്‌ക്കെതിരേ അതിരൂക്ഷമായ വിമര്‍ശനം രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Media Conducts Agenda Driven Debates, Runs Kangaroo Courts, says Allahabad HC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..