ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വർഗീയ,സാമുദായിക സംഘര്‍ഷങ്ങള്‍ ഏറെയും നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് ലോക്സഭയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കിടെയാണ് റിജിജു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ കേന്ദ്ര മന്ത്രി സഭയില്‍ ഉദ്ധരിച്ചത്. 2014-2016 കാലത്ത് രാജ്യത്ത് എറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായ സംസ്ഥാനങ്ങൾ കേരളം, ഉത്തർപ്രദേശ് ,പശ്ചിമ ബംഗാള്‍ എന്നിവയാണെന്ന് കിരണ്‍ റിജിജു ലോക്സഭയില്‍ വ്യക്തമാക്കി.
2014-2016 കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട പോലീസ് കേസുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് റിജിജു ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷം എതിർപ്പുയർത്തിയപ്പോൾ സംസ്ഥാന സർക്കാരുകൾ ലഭ്യമാക്കിയ കണക്കുകളാണ് ഇവയെന്നായിരുന്നു മന്ത്രിയുടെ മറുപടി. എപ്പോഴൊക്കെ പ്രതിപക്ഷം ബിജെപിയുടെ പ്രതിശ്ചായ നശിപ്പിക്കാന്‍ ശ്രമിക്കുന്നോ അപ്പോഴൊക്കെ കുടുതല്‍ ശക്തിയായി ഉയര്‍ന്ന് വരുമെന്നും റിജിജു മറുപടിയില്‍ വ്യക്തമാക്കി.
കിരണ്‍ റിജിജുവിന്റെ മറുപടി കോണ്‍ഗ്രസും ഇടത് പക്ഷവും ബഹിഷ്ക്കരിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്ന വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദള്‍, ഗോ രക്ഷക് തുടങ്ങിയ സംഘടനകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ ആരോപിച്ചു. കേരളത്തില്‍ ഒരാൾ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി, എന്നാല്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ തുടര്‍ച്ചയായി കൊല നടക്കുമ്പോള്‍ ആരും ചോദിക്കുന്നില്ലെന്നും ഗാര്‍ഖെ ചൂണ്ടിക്കാട്ടി.
ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മോദിസര്‍ക്കാര്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്ക്കുമെതിരാണ്. ആള്‍ക്കൂട്ടക്കൊലയുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നത് ഈ വിഭാഗങ്ങളാണ്. ഭയത്തിന്റെ അന്തരീക്ഷമാണ് രാജ്യം മുഴുവന്‍ നിലനില്‍ക്കുന്നത്. ഭരണഘടന നല്കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. ബി.ജെ.പി.യുമായും ആര്.എസ്.എസുമായും ബന്ധമുള്ള സംഘടനകളാണ് ആക്രമണം നടത്തുന്നത്. മന്ത്രിമാരും നേതാക്കളും അക്രമികളെ പിന്തുണയ്ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
പ്രധാനമന്ത്രി പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ല. ഗാന്ധിജിയും ഗുരുനാനാക്കും ശ്രീനാരായണഗുരുവും പഠിപ്പിച്ച സന്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്യത്ത് നടക്കുന്നത്. ആള്‍ക്കൂട്ടക്കൊല നടത്തുന്നവര്‍ക്കെതിരേ എന്തുനടപടിയാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചതെന്ന് ഖാര്‍ഗെ ചോദിച്ചു. പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളും രൂക്ഷമായാണ് വിമര്‍ശമുന്നയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..