പട്നയിൽ പ്രക്ഷോഭകർ അഗ്നിക്കിരയാക്കിയ തീവണ്ടി | Photo - PTI
പട്ന: സൈന്യത്തിലേക്കുള്ള നിയമനം കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. രാജ്യത്തെ മുന്നൂറിലധികം തീവണ്ടി സര്‍വീസുകളെ ബാധിച്ചിട്ടുണ്ട് പ്രതിഷേധം. പലയിടത്തും പോലീസിന് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കേണ്ടി വന്നു. ബിഹാറില്‍ ശനിയാഴ്ച വിദ്യാര്‍ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഞായറാഴ്ച വരെ വിച്ഛേദിച്ചിട്ടുണ്ട്. 316 ട്രെയിനുകളാണ് രാജ്യവ്യാപകമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.
റിക്രൂട്ട്മെന്റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപകമായത്. ഓരോ ദിവസവും പ്രതിഷേധം കൂടുതല്‍ കലുഷിതമാകുന്ന കാഴ്ചയാണ് ഉത്തരേന്ത്യയില്‍ ദൃശ്യമാകുന്നത്. തെലങ്കാനയിലും ട്രെയിനിന് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന വിമര്‍ശനവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നു.
തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പലയിടത്തും പോലീസും സുരക്ഷാ സേനയും നന്നേ പാടുപെട്ടു. പത്ത് സംസ്ഥാനങ്ങളില്‍ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. ബസുകള്‍ക്ക് തീയിട്ടും പൊതുമുതല്‍ നശിപ്പിച്ചുമാണ് പ്രതിഷേധമാണ് തുടരുന്നത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആവര്‍ത്തിച്ച് പറയുന്നത്. സൈന്യത്തെ യുവത്വവത്കരിക്കുന്നതിന്റെ ഭാഗമാണെന്നാണ് സേനാ മേധാവികള്‍ അഭിപ്രായപ്പെടുന്നത്.
പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുമ്പോഴും എന്‍ഡിഎക്ക് ഉള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ശക്തമാണ്. ബിഹാറില്‍ നാളെ നടക്കുന്ന ബന്ദിന് എന്‍ഡിഎ സഖ്യകക്ഷിയ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിനും രാജ്യതാത്പര്യത്തിനും ഒപ്പമാണെങ്കിലും യുവാക്കളുടെ വികാരം കാണാതിരിക്കാന്‍ കഴിയില്ലെന്നാണ് മാഞ്ചി പറയുന്നത്. അക്രമ സംഭവങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. ഡല്‍ഹിയിലും പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയും അഗ്നിപഥ് പദ്ധതി വഴി റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങുകയാണ് വ്യോമസേന. ജൂണ്‍ 24നാണ് അഗ്നിപഥിന്റെ ഭാഗമായുള്ള ആദ്യ റിക്രൂട്ട്മെന്റ് നടക്കുക.
അതേസമയം അഗ്നിപഥ് പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ നടത്തിയും പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സംസ്ഥാനങ്ങളുടെ ക്രമസമാധാന നില തെറ്റിക്കാനും കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..