പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി| Photo: ANI
ഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്കു വേണ്ടി വീണ്ടും സജീവശ്രമവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ സാഹചര്യം വിശദീകരിച്ച് മമത പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും തകര്‍ത്ത് നേട്ടത്തിന് ശ്രമിക്കുന്ന ബിജെപിയ്ക്കെതിരേ പോരാടാന്‍ സമയമായെന്ന് മമത കത്തില്‍ പറയുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ബംഗാള്‍ മുഖ്യമന്ത്രി ഉന്നയിക്കുന്നത്.
ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സമയമായി. കോടതിയും മാധ്യമങ്ങളും പൊതുജനങ്ങളും ജനാധിപത്യത്തിന്റെ പ്രധാന തൂണുകളാണ്. ഇതില്‍ ഏതെങ്കിലും തകര്‍ക്കപ്പെട്ടാല്‍ ജനാധിപത്യം തളര്‍ന്നു പോകും. ബിജെപി അതിനായി നിരന്തരം ശ്രമിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയരക്ട്രേറ്റ്, സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ആദായ നികുതി വകുപ്പ് എന്നിവ പ്രതിപക്ഷത്തെ അക്രമിക്കാനും ഒതുക്കാനുമുള്ള ആയുധമായി ബിജെപി ഉപയോഗിക്കുന്നു.
ഡല്‍ഹി സ്പെഷന്‍ പോലീസ് ബില്‍, സിവിസി ബില്‍ എന്നിവ ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതിനെയെല്ലാം ചെറുക്കേണ്ട സമയമായെന്ന് മമത കത്തില്‍ എഴുതി. ഫെഡറലിസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപി അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് എല്ലാ പരിശോധനകളില്‍ നിന്നും സംരക്ഷണം നല്‍കുന്നുവെന്നും മമത കുറ്റപ്പെടുത്തി.
രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും ബിജെപിയ്ക്കെതിരായി ഒന്നിക്കണം. ഐക്യമുള്ള പ്രതിപക്ഷ പ്രവര്‍ത്തനം രാജ്യം അര്‍ഹിക്കുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ വഴിയൊരുക്കുമെന്നു പറഞ്ഞാണ് മമത കത്ത് അവസാനിപ്പിക്കുന്നത്.
അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മമതയുടെ പുതിയ നീക്കം. മമതയുടെ കത്തിനോട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Mamata Banerjee writes to opposition leaders against BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..