മമത ബാനർജി | Photo: PTI
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വിജയിച്ച ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരായ തന്റെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി. ഈ ആവശ്യമുന്നയിച്ച് അവര്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജസ്റ്റിസ് കൗഷിക് ചന്ദയുടെ ബെഞ്ചിന് മുമ്പാകെയാണ് നിലവില്‍ ഈ ഹര്‍ജിയുള്ളത്.
ബംഗാള്‍ മുഖ്യമന്ത്രിക്കായി അഭിഭാഷകര്‍ നല്കിയ കത്തില്‍ രണ്ടു കാരണങ്ങളാണ് ജഡ്ജിയെ മാറ്റാന്‍ ഉന്നയച്ചിരിക്കുന്നത്.
ജസ്റ്റിസ് കൗഷിക് ചന്ദ ബിജെപിയുമായി ബന്ധമുള്ള ആളാണ് എന്നാണ് മമതയുടെ ആരോപണം. തന്റെ ഹര്‍ജിയില്‍ ഒരുഭാഗത്ത് ബിജെപി നേതാവായതിനാല്‍ പക്ഷപാതത്വത്തിനുള്ള സാധ്യതയാണ് മമത ആരോപിക്കുന്നത്.
കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദയുടെ സ്ഥിര നിയമനത്തെ താന്‍ മുമ്പ് എതിര്‍ത്തിരുന്നു. ഇതും താന്‍ നല്കിയ ഹര്‍ജി പരിഗണനക്ക് വരുമ്പോള്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും മമത വ്യക്തമാക്കി.
'നീതി വേണം, അത് നടപ്പാക്കുകയും വേണം' - ജൂഡീഷ്യറിയില്‍ പൊതുജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ അടിവരയിട്ടുകൊണ്ട് മമത കത്തില്‍ കുറിച്ചു.
ജസ്റ്റിസ് കൗഷിക് ചന്ദയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായി ഡെറിക് ഒബ്രിയാനും രംഗത്തെത്തി. ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദീലീപ് ഘോഷുമൊത്ത് ജസ്റ്റിസ് ചന്ദ ബിജെപി ലീഗല്‍ സെല്ലിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
2019-ല്‍ ജസ്റ്റിസ് ചന്ദ അഭിഭാഷകനായിരുന്നപ്പോള്‍ ബിജെപിയെ പ്രതിനിധീകരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..