മമതാ ബാനർജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപ്പൂരില്‍നിന്ന് വീണ്ടും ജനവിധി തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും നന്ദിഗ്രാമില്‍നിന്ന് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു.
സിറ്റിങ് എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും ചെയ്ത സുവേന്ദു അധികാരി ആയിരുന്നു മമതയെ പരാജയപ്പെടുത്തിയത്. തൃണമൂലില്‍ ആയിരിക്കേ മമതയുടെ വിശ്വസ്തനായിരുന്നു സുവേന്ദു.
2016-ല്‍ വിജയിച്ച ഭവാനിപ്പൂരില്‍നിന്നാകും മമത വീണ്ടും ജനവിധി തേടുക. ഇത്തവണ തൃണമൂലിന്റെ ശോഭന്‍ദേവ് ചട്ടോപാധ്യായയാണ് ഭവാനിപ്പൂരില്‍ നിന്ന് വിജയിച്ചത്. ശോഭന്‍ദേവ് ഉടന്‍ രാജിവെച്ച് മമതയ്ക്ക് വഴിമാറിക്കൊടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി വമ്പന്‍വിജയം നേടിയതിനു പിന്നാലെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നിയമസഭാംഗം അല്ലാത്ത ഒരാള്‍ മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയിരിക്കണം. അല്ലാത്തപക്ഷം രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനയുടെ 164-ാം അനുച്ഛേദത്തില്‍ പറയുന്നത്. ഇതിന്‍ പ്രകാരം ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയില്ലെങ്കില്‍ മമതയ്ക്ക് അധികാരത്തില്‍ തുടരാനാകില്ല. ഈ പശ്ചാത്തലത്തിലാണ് ഭവാനിപ്പൂരില്‍നിന്ന് മമത വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്.
content highlights: mamata banerjee to contest from bhawanipore- suggests reports


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..