ബംഗാൾ ഗവണർ ജഗദീപ് ധൻഖറും മുഖ്യമന്ത്രി മമതാ ബാനർജിയും |ഫോട്ടോ:ANI
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെതിരായ മമത ബാനര്‍ജിയുടെ പോരാട്ടത്തിന് അപ്രതീക്ഷിത പിന്തുണയുമായി ബദ്ധവൈരികളായ ഇടതുപക്ഷം. പശ്ചിമ ബംഗാളിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ജഗദീപ് ധന്‍ഖര്‍ ഡല്‍ഹിയില്‍ രാഷ്ട്രപതിയുമായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുമായും മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെ ഇടതുപക്ഷവും അദ്ദേഹത്തിനെതിരെ രംഗത്തെത്തി.
ബി.ജെ.പിയുടെ മുഖപത്രത്തെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും , ഗവര്‍ണര്‍ പക്ഷപാതപരമായി ഇടപെടലുകള്‍ നടത്തുന്നതിനെ അപലപിക്കുകയും ചെയ്തു ഇടത് പാര്‍ട്ടികള്‍.
'ബി.ജെ.പിയുടെ ആളായിട്ടല്ല അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു ബി.ജെ.പി. പ്രവര്ത്തകന് തുല്യമാണ്. ഇത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതല്ല. താനൊരു ബി.ജെ.പി. പ്രവര്‍ത്തകനാണെന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ടാണ് ഗവര്‍ണറുടെ പ്രവര്‍ത്തനം. ഇത് ശരിയല്ല. പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍.' ഇടതുമുന്നണി ചെയര്മാന് ബിമന്‍ ബോസ് പറഞ്ഞു.
എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ധന്‍ഖറിന്റെ പോക്കെന്നും ഇനി സംസ്ഥാനത്തേക്ക് മടങ്ങരുതെന്നും തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രത്യേക കാരണങ്ങളൊന്നും പറയാതെയാണ് ധന്‍ഖര്‍ നാല് ദിവസം മുമ്പ് ഡല്‍ഹിയിലേക്ക് പോയത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നാരോപിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. എം.എല്‍.എമാര്‍ അദ്ദേഹത്തിന് നിവേദനം നല്‍കിയതിന് പിന്നാലെയായിരുന്നു ധന്‍ഖര്‍ ദേശീയ തലസ്ഥാനത്തേക്ക് പറന്നത്.
പുറപ്പെടുന്നതിന് മുമ്പായി സംസ്ഥാനത്തെ അക്രമങ്ങളെക്കുറിച്ച് മൗനം പാലിച്ചുവെന്നും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കുന്നില്ല എന്നും ആരോപിച്ച് അദ്ദേഹം മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഒരു കത്തെഴുതിയിരുന്നു. ഈ കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ഇത് മാനദണ്ഡങ്ങള്ക്കെതിരാണെന്ന് സംസ്ഥാന സര്‍ക്കാരും ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാരെയും ദേശീയ മനുഷ്യാവകാശ കമ്മീഷനേയും സന്ദര്‍ശിച്ച ധന്‍ഖര്‍ ഇന്ന് രാഷ്ട്രപതി ഭവനിലെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിനെ സാഹായിക്കുന്നിതന് ഡല്‍ഹിയില്‍ നിന്ന് ദയവായി തിരിച്ചുവരരുതെന്ന് മെഹുവ മൊയ്ത്രയടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ പരിഹസിച്ചു.
Content Highlights: Mamata Banerjee Gains Unexpected Ally In War Against Jagdeep Dhankar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..