ഭോപ്പാല്‍: മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഇനി മുതൽ ജ്യോതിഷികളുടെ സേവനവും ലഭിക്കും. ജ്യോതിഷികളുടെ ഒപി വിഭാഗം (ആസ്‌ട്രോളജി ഒപി) ആരംഭിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ ഇത് പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് വിവരം.
സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ മഹാരാഷി പതഞ്ജലി സംസ്‌കൃത് സന്‍സ്ഥാന്‍(എംപിഎസ്എസ്)ആവും ഈ ഒപി വിഭാഗത്തിലേക്ക് ജ്യോതിഷികളേയും വിദഗ്ധരേയും നിയമിക്കുക. ആഴ്ചയില്‍ മൂന്നോ നാലോ മണിക്കൂര്‍ വീതം ഒപികളില്‍ ജ്യോതിഷികള്‍, വാസ്തു വിദഗ്ധര്‍, ഹസ്തരേഖ ശാസ്ത്രജ്ഞര്‍, വേദാചാര്യന്മാര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാകും. ആശുപത്രികളിലെ മറ്റ് ഒപി വിഭാഗങ്ങളില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് ജൂനിയര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്നതു പോലെ ആസ്‌ട്രോളജി ഒപിയിലും വിദഗ്ധരെ സഹായിക്കുന്നതിനായി സഹായികള്‍ ഉണ്ടാവും. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എംപിഎസ്എസില്‍ ജ്യോതിഷം, വാസ്തു, പൂജാകര്‍മ്മങ്ങള്‍, ഹസ്തരേഖാശാസ്ത്രം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന വിദഗ്ധരായിരിക്കും ചികിത്സയ്ക്കും മേല്‍നോട്ടം വഹിക്കുക.
ജ്യോതിഷ ഒപിയില്‍ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തേണ്ടവര്‍ ആശുപത്രിയില്‍ അഞ്ച് രൂപ രജിസ്‌ട്രേഷന്‍ ഫീസ് ആയി അടയ്ക്കണം. ജ്യോതിഷം എന്നാല്‍ ഊഹമല്ലെന്നും ഗണിതത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രമാണെന്നും ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരത്തിലൊരു ഉദ്യമമെന്ന് എംപിഎസ്എസ് ഡയറക്ടര്‍ പിആര്‍ തിവാരി പറഞ്ഞു. രോഗികളുടെ ജാതകങ്ങളുടെ ഗ്രഹനിലയും കാലവും ഈ വിഭാഗത്തിലെ വിദഗ്ധര്‍ പരിശോധിക്കും. ജാതകമില്ലാതെ വരുന്നവരുടെ രോഗങ്ങള്‍ പ്രശ്ന കുണ്ഡലി വിദ്യ ഉപയോഗിച്ച് പരിശോധിച്ച് രോഗശുശ്രൂഷയ്ക്കായി എന്ത് ചെയ്യണമെന്ന കാര്യങ്ങളും കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്തംബര്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന ആസ്‌ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വിജയകരമായാല്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. സംസ്ഥാനത്ത് പരിശീലനം നേടിയ ജ്യോതിഷികളുടെയും വാസ്തു വിദഗ്ദ്ധരുടെയും പാനല്‍ സൃഷ്ടിക്കാമെന്ന ആശയം വിദ്യാഭ്യാസ മന്ത്രി കുന്‍വാര്‍ വിജയ് ഷാ ആണ് മുന്നോട്ട് വച്ചതെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.