Photo - Navneet Kaur RanaMPFacebook
മുംബൈ: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്ക് ബോംബെ ഹൈക്കോടതി രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. തിരഞ്ഞെടുപ്പില്‍ പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കുന്നതിനായി ഇവർ വ്യാജ സാക്ഷ്യപത്രം ഹാജരാക്കിയതായി കോടതി കണ്ടെത്തി. അമരാവതിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് സിനിമാ താരം കൂടിയായ നവനീത് കൗര്‍ റാണ.
ആദ്യമായാണ് നവനീത് എംപിയാകുന്നത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിഷയത്തില്‍ അവരുടെ എംപി സ്ഥാനംതന്നെ നഷ്ടമാകാന്‍ ഇടയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഹൈക്കോടതി അക്കാര്യത്തില്‍ പരാമര്‍ശമൊന്നും നടത്തിയിട്ടില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള എട്ട് വനിതാ എംപിമാരില്‍ ഒരാളാണ് റാണ.
ശിവസേനാ നേതാവ് ആനന്ദ്‌റാവുവിനെ പരാജയപ്പെടുത്തിയാണ് അവര്‍ പാര്‍ലമെന്റിലെത്തിയത്. മഹാരാഷ്ടാ സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ തന്നെ ജയിലില്‍ അടയ്ക്കുമെന്ന് ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന് അവര്‍ അടുത്തിടെ ആരോപിച്ചിരുന്നു. തനിക്കുനേരെ ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടെന്നും ശിവസേനയുടെ ലെറ്റര്‍ഹെഡ്ഡില്‍ ഭീഷണിക്കത്തുകള്‍ ലഭിച്ചെന്നും അവര്‍ സ്പീക്കര്‍ ഓം ബിര്‍ളയോട് പരാതിപ്പെട്ടിരുന്നു.
മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിന്റെ പേരില്‍ നടപടി നേരിട്ട മഹാരാഷ്ട്രയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ വിഷയം അടക്കമുള്ളവ അവര്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിനെതിരായ അഴിമതി ആരോപണങ്ങളുടെ പേരില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു.
Content Highlights: Maharashtra MP Navneet Kaur Rana Fined for fake caste papers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..