അർണബ് ഗോസ്വാമി |മാതൃഭൂമി
മുംബൈ: റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരേ ഔദ്യോഗിക രഹസ്യ നിയമ പരിധിയിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്ന് നിയമോപദേശം തേടി മഹാരാഷ്ട്ര സർക്കാർ. ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ബാർക് മുൻ സി.ഇ.ഒ. പാർഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സാപ്പ് ചാറ്റ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട നിർണായ വിവരം അർണബിന് എങ്ങനെ ലഭിച്ചുവെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്രത്തോട് ചോദിച്ചു.' ബാലാക്കോട്ട് ആക്രമണം നടത്തുന്നതിന് മൂന്നുദിവസം മുമ്പുതന്നെ അർണബിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തായ വാട്സാപ്പ് ചാറ്റിലുളളത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സൈനിക മേധാവി തുടങ്ങി വളരെ കുറച്ച് പേർക്ക് മാത്രമറിയാവുന്ന ഇത്തരം നിർണായകമായ ഒരു കാര്യം എങ്ങനെയാണ് അർണബിന് ലഭിച്ചതെന്ന് കേന്ദ്രത്തോട് ഞങ്ങൾ ചോദിക്കുകയാണ്.
ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുളള വിഷയമാണ്. കേന്ദ്രം നിർബന്ധമായും ഉത്തരം നൽകണം. 1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാനകുമോ എന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ നിയമോപദേശം തേടുകയാണ്.' അനിൽ ദേശ്മുഖ് പറഞ്ഞു.
വാട്സാപ്പ് ചാറ്റ് സംബന്ധിച്ച് സംയുക്ത പാർലമെന്ററിസമിതി (ജെ.പി.സി.) അന്വേഷിക്കണമെന്ന് വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകസമിതി ആവശ്യപ്പെട്ടതിന് പിറകേയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും അർണബിന് മുൻകൂട്ടി അറിവുണ്ടായിരുന്നതായി വ്യക്തമാക്കുന്നതായിരുന്നു ചാറ്റ്.
ദേശീയസുരക്ഷ അപകടത്തിലാക്കുകയും ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുകയും ചെയ്തതിൽ ഉൾപ്പെട്ട വ്യക്തികളുടെ പങ്ക് സമയബന്ധിതമായി അന്വേഷിക്കണമെന്നും രാജ്യദ്രോഹകരമായി പെരുമാറിയ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകസമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടത്.
Content Highlights: Maharashtra Government Seeking Legal Opinion On Action Against Arnab Goswami
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..