ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി, യുഎഇ ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാനും ഷറഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ മേജർ ജനറൽ ഷറഫുദ്ദീൻ ഷറഫ്, ജമ്മു കശ്മീർ ഗവൺമെന്റ് ചീഫ് സെക്രട്ടറി അരുൺ കുമാർ മേത്ത എന്നിവർ ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റിൻറെ തറക്കല്ലിടൽ ചടങ്ങിൽ.
ശ്രീനഗര്‍: ലുലു ഗ്രൂപ്പ് ജമ്മു കശ്മീരില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പും യുഎഇ ആസ്ഥാനമായുള്ള എമാര്‍ ഗ്രൂപ്പും തമ്മില്‍ ധാരണയായി. ശ്രീനഗറിലെ സെംപോറയില്‍ എമാര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്ന 'മാള്‍ ഓഫ് ശ്രീനഗറി'ന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ രജിത് രാധാകൃഷ്ണനും എമാര്‍ ഗ്രൂപ്പ് സിഇഒ അമിത് ജെയിനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് 250 കോടി രൂപ നിക്ഷേപത്തില്‍ ആരംഭിക്കുന്ന മാള്‍ ഓഫ് ശ്രീനഗറിന്റെ തറക്കല്ലിട്ടത്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പദ്ധതി 2026-ല്‍ പൂര്‍ത്തിയാക്കാനാണ് ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ എന്നിവയുടെ ഉടമസ്ഥരായ എമാര്‍ ഉദ്ദേശിക്കുന്നത്. ഇവിടെ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കശ്മീരില്‍ നിന്നുള്ള ഏകദേശം 1,500 ഓളം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് ലുലു ഇന്ത്യ സി.ഒ.ഒ. രജിത് രാധാകൃഷ്ണന്‍ പറഞ്ഞു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരി, യുഎഇ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാനും ഷറഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ്, ജമ്മു കശ്മീര്‍ ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി അരുണ്‍ കുമാര്‍ മേത്ത എന്നിവർ ഉള്‍പ്പെടെ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു. ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദുബായില്‍ വെച്ച് ജമ്മു കശ്മീര്‍ സര്‍ക്കാരും ലുലു ഗ്രൂപ്പും തമ്മില്‍ ഒപ്പുവെച്ച ധാരണയുടെയും തുടര്‍ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ലുലു ഗ്രൂപ്പ് കാശ്മീരില്‍ നിക്ഷേപിക്കുന്നത്. നിലവില്‍ കാശ്മീര്‍ കുങ്കുമപ്പൂവ്, ആപ്പിള്‍, ബദാം, വാള്‍ നട്ട് ഉള്‍പ്പെടെ കാശ്മീരില്‍ നിന്നും ലുലു വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
Content Highlights: Lulu Group to open a hypermarket in Srinagar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..