
ബിജെപി പ്രവർത്തകർ വെടിയേറ്റു മരിച്ച സ്ഥലം മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു | Photo - ANI
കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ മൂന്ന് നേതാക്കളെ വധിച്ച സംഭവത്തിന് പിന്നില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകര സംഘടനയാണെന്ന് പോലീസ്. പാകിസ്താന്റെ താത്പര്യ പ്രകാരമാണ് ഭീകരര്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നും കേസില്‍ ഒരു വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
യുവമോര്‍ച്ച പ്രവര്‍ത്തകരായ ഫിദ ഹുസൈന്, ഉമര്‍ ഹാജാം, ഉമര്‍ റാഷിദ് ബെയ്ഗ് എന്നിവരെയാണ് കശ്മീരിലെ കുല്‍ഗാം ജില്ലയിലെ വൈ.കെ പോരയില്വച്ച് ഭീകരവാദികള്‍ വ്യാഴാഴ്ച വെടിവച്ചു കൊന്നത്. ലഷ്കര്‍ ബന്ധമുള്ള റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. അതിനിടെ, അല്‍ത്താഫ് എന്ന പ്രാദേശിക ഭീകരന്റെ കാറിലെത്തിയാണ് ലഷ്കര്‍ സംഘം കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കാറില്‍ സഞ്ചരിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ സംഘം തുരുതുരാ വെടിയുതിര്‍ത്തു. ഗുരുതരമായ പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് ഐ.ജി വിജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അല്‍ത്താഫ് എന്ന പ്രാദേശിക ഭീകരന്റെ സാന്നിധ്യം അന്വേഷണത്തിന്റെ തുടക്കത്തില്‍തന്നെ പോലീസിന് വ്യക്തമായി. മുന്‍പ് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്ബാസ് എന്നയാളാണ് അല്ത്താഫിനെക്കൂടാതെ സംഘത്തില്‍ ഉണ്ടായിരുന്ന രണ്ടാമന്. റസിസ്റ്റന്‍സ് ഫ്രണ്ട് അംഗമാണെന്ന് അവകാശപ്പെടുന്ന ഇയാള്‍ ലഷ്കര്‍ ഭീകരന് തന്നെയാണെന്ന് പോലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മൂന്നാമന് വിദേശ ഭീകരനാകാം എന്നാണ് പോലീസിന്റെ നിഗമനം.
Content Highlights: Lashkar e Taiba behild killing of three BJP leaders in Kashmir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..