സിംഘു അതിർത്തിയിൽ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്ന കർഷകർ| File Photo: ANI
ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ ഖാലിസ്ഥാന്‍ അനുയായികള്‍ നുഴഞ്ഞുകയറിയതായി അറ്റോര്‍ണി ജനറല്‍ (എജി) കെ. കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.
നിരോധിത സംഘടനയുടെ നുഴഞ്ഞുകയറ്റമുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് സ്ഥിരീകരിക്കണമെന്നും ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ച് എജിയോട് ആവശ്യപ്പെട്ടു.
ഐബി റിപ്പോര്‍ട്ടുകളും സത്യവാങ്മൂലവും സമര്‍പ്പിക്കുമെന്ന് എജി മറുപടിയും നല്കി.
കര്‍ഷക പ്രതിഷേധത്തില്‍ ജസ്റ്റിസ് ഫോര്‍ സിഖ് പോലുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ടെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന് പി എസ് നരസിംഹ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരത്തിലുള്ള പ്രതിഷേധം വളരെ അപകടകരമാണെന്ന് നരസിംഹ പറഞ്ഞു. ''നിങ്ങള്‍ ഇത് സ്ഥിരീകരിക്കുമോ'' എന്ന് ചീഫ് ജസ്റ്റിസ് എജിയോട് ചോദിച്ചപ്പോള്‍ പ്രതിഷേധത്തില്‍ ഖാലിസ്ഥാനികള്‍ നുഴഞ്ഞുകയറിയെന്ന് തങ്ങള്‍ മുമ്പ് പറഞ്ഞിരുന്നുവെന്നാണ് എജി വ്യക്തമാക്കിയത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന ഒരു ലക്ഷം പേരെ രാജ്യ തലസ്ഥാനത്തേക്ക് വരാന്‍ സര്‍ക്കാരിന് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
''നിരോധിത സംഘടനയുടെ നുഴഞ്ഞുകയറ്റം ഉണ്ടോയെന്നും ആളുകളുടെ എണ്ണം പരിശോധിച്ച് അവര്‍ ആയുധധാരികളാണോ അല്ലയോ എന്നു നിങ്ങള്‍ക്ക് നോക്കാന്‍ കഴിയില്ലേയെന്ന് ചീഫ് ജസ്റ്റിസ് എജിയോട് ചോദിച്ചു. നുഴഞ്ഞു കയറ്റവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിനെകുറിച്ച് എജി ഈ ഘട്ടത്തില്‍ ആവര്‍ത്തിക്കുകയാണുണ്ടായത്.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് ചില പ്രതിഷേധക്കാര്‍ പറഞ്ഞതും എജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ കാര്യവും എജി ഓര്‍മ്മിപ്പിച്ചു. കോടതി നോട്ടീസ് നല്‍കുമെന്നും തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസും അറിയിച്ചു.
കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നതിനും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനുമായി ചില തത്പര കക്ഷികള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുവെന്ന് ആദ്യ ദിവസം മുതല്‍ തന്നെ സര്‍ക്കാര്‍ പറയുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവര്‍ത്തിച്ചു.
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്താണ് സുപ്രീം കോടതി വാദം അവസാനിപ്പിച്ചത്. കര്‍ഷകരുടെ പരാതികള്‍ കേള്‍ക്കാന്‍ നാലംഗ സമിതി രൂപീകരിച്ചു.
content highlights: Khalistan supporters have infiltrated the farmers protest, says Attorney general
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..