മുല്ലപ്പെരിയാർ അണക്കെട്ട്| Photo: Mathrubhumi
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ, അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങുന്ന സ്വതന്ത്ര സമിതിയെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം. മേല്‍നോട്ട സമിതി അംഗീകരിച്ച പരിഗണനാവിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം പരിശോധന. അണക്കെട്ട് സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിക്ക് കൈമാറാന്‍ കേന്ദ്ര ജലകമ്മീഷന് അധികാരമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു.
2010-11 കാലത്താണ് അണക്കെട്ടിന്റെ സുരക്ഷാപരിശോധന അവസാനമായി നടന്നത്. അതിനു ശേഷം കേളത്തിലെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം പ്രസക്തമാണ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താമെന്ന 2014-ലെ സുപ്രീംകോടതി വിധിക്ക് ശേഷമാണ് മുല്ലപ്പെരിയാര്‍ മേഖലയില്‍ രണ്ട് പ്രളയങ്ങള്‍ ഉണ്ടായത്. ഇതിന് പുറമെ പല ഭൂചലനങ്ങളും ഈ പ്രദേശത്ത് ഉണ്ടായി. ഇതെല്ലാം അണക്കെട്ടിന്റെ സുരക്ഷയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതിനാല്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സമയബന്ധിതമായി പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നും കേരളം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അണക്കെട്ടുകളുടെ പരിശോധനയ്ക്കായി 2018-ല്‍ തയ്യാറാക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം പരിശോധന. ഹൈഡ്രോളജി, ജിയോളജി, ഡാം സുരക്ഷ, ഭൂചലനം എന്നിവയില്‍ വിദഗ്ധരായവര്‍ ആകണം പരിശോധന നടത്തേണ്ടത്. പരിശോധനാഫലങ്ങള്‍ കേരളത്തിന് കൈമാറണം. അതിനുശേഷം മേല്‍നോട്ട സമിതിയുടെ അംഗീകാരവും റിപ്പോര്‍ട്ടിന് ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേന്ദ്ര ജലകമ്മീഷന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയതിലും കേരളം സത്യവാങ്മൂലത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. 2014-ലെ സുപ്രീംകോടതി വിധി പ്രകാരം അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തേണ്ടത് കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികള്‍ അടങ്ങുന്ന മേല്‍നോട്ട സമിതിയാണ്. എന്നാല്‍ മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയത് എന്നും കേരളം സത്യവാങ് മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.
രണ്ടുമാസം മുന്‍പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേന്ദ്ര ജലകമ്മീഷന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടിനോടുള്ള മറുപടി സത്യവാങ്മൂലം കേരളം കോടതിക്ക് കൈമാറിയത് അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ്. കേരളത്തിന്റെ മറുപടി സത്യവാങ്മൂലത്തിന് മറുപടി നല്കാന് തമിഴ്നാട് സമയം ആവശ്യപ്പെട്ടതോടെയാണ് ഇന്ന് ആരംഭിക്കേണ്ട അന്തിമവാദം കേള്‍ക്കല്‍ സുപ്രീം കോടതി നാളത്തേക്ക് മാറ്റിയത്.
Content Highlights: kerala files affidavit in supreme court asks inspection of international experts in mullaperiyar dam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..